ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം തിങ്കളാഴ്ച. joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ വിജ്ഞാപനം പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നാണ് കരസേന മേധാവിയുടെ നിർദേശം.
വിജ്ഞാപനം വന്നതിന് ശേഷം രജിസ്ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങൾ സൈനിക സ്ഥാപനങ്ങൾ പുറത്തുവിടും. അഗ്‌നിപഥ് പദ്ധതിയിലൂടെ രജിസ്റ്റർ ചെയ്തെത്തുന്ന ആദ്യ ‘അഗ്‌നിവീർ’ 2022 അവസാനത്തോടെ റെജിമെന്റിലേക്ക് എത്തുമെന്നും 2023 പകുതിയോടെ അഗ്നിവീർ സൈനികരെ വിവിധയിടങ്ങളിൽ വിന്യസിക്കുമെന്നും കരസേന മേധാവി വ്യക്തമാക്കി.
17 മുതൽ 23 വരെ പ്രായമുള്ള യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് സൈനിക സേവനം അനുഷ്ഠിക്കാൻ അവസരം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് അഗ്നിപഥ്. ഇതുവഴി കര, വ്യോമ, നാവിക സേനകളിൽ യുവാക്കൾക്ക് നാല് വർഷക്കാലം ജോലി ചെയ്യാം. സേനകളിൽ ചേരുന്നവർക്ക് ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ഉണ്ടാകും. അഗ്‌നിപഥിലൂടെ നിയമനം ലഭിക്കുന്ന 25 ശതമാനം യുവാക്കൾക്ക് സൈന്യത്തിലേക്ക് സ്ഥിരനിയമനവും ലഭിക്കുന്നതാണ്.
ഇത്തരത്തിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന 25 ശതമാനം സൈനികർക്ക് ഉയർന്ന റാങ്കുകളിലേക്ക് സ്ഥാനക്കയറ്റം നൽകും. ശേഷിക്കുന്ന 75% പേർക്ക് സർക്കാർ, പൊതുമേഖലാ ജോലികളിൽ മുൻഗണനയുണ്ടാകും. സൈന്യത്തിൽ പരിശീലനം നേടിയ യുവാക്കൾ പോലീസ് സേനകളിൽ ജോലി ചെയ്യുന്നതോടെ പോലീസിന്റെയും പാരാ മിലിട്ടറി സേനയുടെയും പ്രവർത്തനക്ഷമത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
Comments