ന്യൂഡൽഹി: അമ്മയുടെ 100 ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കു വെച്ച വികാരനിർഭരമായ കുറിപ്പ് ചർച്ച ചെയ്യുകയാണ് ആളുകൾ. തന്റെ അമ്മയോടൊപ്പമുള്ള ഒരോ ചെറിയ ചെറിയ ഓർമ്മകളും വളരെ വ്യക്തമായിട്ടാണ് പ്രധാനമന്ത്രി കുറിച്ചത്.കുറിപ്പിൽ അദ്ദേഹം തന്റെ ബാല്യകാല സുഹൃത്തിനോടുള്ള അമ്മയുടെ കരുതലിനെ കുറിച്ചും വാചാലനാവുന്നുണ്ട്.
പിതാവിന്റെ സുഹൃത്തിന്റെ മകനായിരുന്നു പ്രധാനമന്ത്രിയുടെ ബാല്യകാല സുഹൃത്തുക്കളിലൊരാൾ. അടുത്തഗ്രാമത്തിൽ താമസിച്ചിരുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണത്തോടെ പ്രധാനമന്ത്രിയുടെ വീട്ടിലായി താമസം. അദ്ദേഹത്തോടൊപ്പം താമസിച്ചായിരുന്നു സുഹൃത്തിന്റെ പഠനവും. അബ്ബാസ് എന്നായിരുന്നു സുഹൃത്തിന്റെ പേര്.
സ്വന്തം മകനോടൊപ്പം തന്നെ ഹീരാബായി അബ്ബാസിനെയും സ്‌നേഹിച്ചു. വാത്സല്യപൂർവ്വം അവന്റെ ഭക്ഷണകാര്യങ്ങളിലും ശ്രദ്ധപുലർത്തി. പെരുന്നാൾ ദിവസങ്ങളിൽ അബ്ബാസിന്റെ ഇഷ്ടവിഭവങ്ങൾ തയ്യാറാക്കി നൽകി. അവന്റെ കുടുബം അവനോടൊപ്പമില്ലാത്ത കുറവ് അറിയാതിരിക്കാൻ എപ്പോഴും കരുതലോടെയായിരുന്നു അമ്മയുടെ പെരുമാറ്റമെന്ന് പ്രധാനമന്ത്രി ഓർക്കുന്നു.
ദീർഘമായ കുറിപ്പിലുടനീളം അമ്മയുടെ ജീവിതരീതികളെ കുറിച്ചും കടുത്ത ദാരിദ്രത്തിലും കുടുംബം മുന്നോട്ട് കൊണ്ടുപോയതിനെ കുറിച്ചും വിവരിക്കുന്നുണ്ട്. ഈ സുദീർഘമായ കുറിപ്പിലെ ഓരോ കഥകളുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം.
Comments