ന്യൂഡൽഹി : കാബൂൾ ഗുരുദ്വാരയ്ക്കെതിരെ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഐഎസ് ആക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ഇതിനെതിരെ എല്ലാ രാജ്യങ്ങളും പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.
കാബൂളിലെ ഗുരുദ്വാര കർതെ പർവാണിലാണ് ഐഎസ് ഭീകരാക്രമണം നടന്നത്. ഇരട്ട സ്ഫോടനം നടത്തിയ ഭീകരർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു സുരക്ഷാ ജീവനക്കാരനും നിരവധി സിഖുകാരും കൊല്ലപ്പെട്ടു. ആക്രമണം നടക്കുന്ന സമയത്ത് 25-30 ഓളം ഹിന്ദുക്കളും സിഖുകാരും ഗുരുദ്വാരയിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ ആശങ്ക അറിയിച്ച വിദേശകാര്യ മന്ത്രാലയം സ്ഥിതഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കി. ഭീരുത്വം നിറഞ്ഞ ആക്രമണങ്ങൾക്കെതിരെ ലോകരാജ്യങ്ങൾ ശക്തമായി അപലപിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അഫ്ഗാൻ ഉൾപ്പെടെയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണത്തിൽ ലോകരാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
Comments