ഹൈദരാബാദ് : ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ലബോറട്ടറിയിലെ കരാർ ജീവനക്കാരനെ അറസ്റ്റു ചെയ്തു.രഹസ്യ വിവരങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്.ഐ ബന്ധമുള്ള വനിതയ്‌ക്ക് കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇരുപത്തി ഒമ്പതുകാരനായ ദുക്ക മല്ലികാർജുന റെഡ്ഡിയാണ് അറസ്റ്റിലായത്.
രചകൊണ്ട സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമും ബാലാപൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.അതീവ സുരക്ഷിതവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ഇയാൾ യുവതിക്ക് കൈമാറിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഡി.ആർ.ഡി.എൽ-ആർ.സി.ഐ കോംപ്ലക്സിനെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു ഇത്.ഇവ ദേശീയ സുരക്ഷക്ക് ഹാനികരമാകാൻ സാധ്യതയുള്ളവയാണെന്നും പോലീസ് വ്യക്തമാക്കി.ഐ.പി.സി 409, 1923 ലെ ഒഫീഷ്യൽ സീക്രട്ട് ആക്ട് സെക്ഷൻ 3 (1) (സി), 5 (3), 5 (1) (എ) എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡി.ആർ.ഡി.എല്ലുമായുള്ള ബന്ധം വ്യക്തമാക്കി ഇയാൾ കുറച്ച് നാൾമുമ്പ് ഫേയ്‌സ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഇയാളുമായി സൗഹൃദത്തിലാകുന്നത്.അടുപ്പത്തിലായതിനെ തുടർന്ന് പല രഹസ്യവിവരങ്ങളും യുവതിക്ക് ഇയാൾ കൈമാറുകയായിരുന്നു. കൂടാതെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മല്ലികാർജുന യുവതിയുമായി പങ്ക് വെച്ചിരുന്നു.അതേസമയം അന്വേഷണത്തിൽ രണ്ട് മൊബൈൽ ഫോണുകൾ,ഒരു സിം കാർഡ് , ലാപ്‌ടോപ്പ് എന്നിവ പിച്ചെടുത്തു.
Comments