ന്യൂഡൽഹി: സംയുക്ത പ്രതിപക്ഷപാർട്ടികൾ നീട്ടിയ രാഷ്‌ട്രപതി സ്ഥാനാർത്ഥിത്വം നിരസിച്ച് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും ജമ്മുകശ്മിർ നാഷണൽ കോൺഫ്രൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഇതോടെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ കൂട്ടുപിടിച്ച് മമത ബാനർജി നടത്തിയ നീക്കത്തിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ഇതോടെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർത്ഥിയെ കണ്ടെത്താനാകാതെ വലയുകയാണ് പ്രതിപക്ഷം. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ പേര് നിർദ്ദേശിച്ചെങ്കിലും രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, പശ്ചിമബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകൾ യോഗത്തിൽ ഉയരുകയായിരുന്നു.
ശരദ് പവാറിന് പിന്നാലെ രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് മത്സരിക്കാൻ താനില്ല എന്ന് ഫാറൂഖ് അബ്ദുള്ള പ്രഖ്യാപിച്ചു. തന്റെ പേര് രാഷ്‌ട്രപതി സ്ഥാനത്തേയ്‌ക്ക് നിർദ്ദേശിച്ചതിലും തുടർന്ന് നിർബന്ധിച്ചതിലും ഞാൻ നന്ദി അറിയിക്കുന്നു. എന്നാൽ സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നതിൽ തന്നെ ഒഴിവാക്കണമെന്നും ഫാറൂഖ് അബ്ദുള്ള അഭ്യർത്ഥിക്കുകയായിരുന്നു. ജമ്മു കശ്മീർ ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും തനിക്ക് രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും അതിനാൽ മത്സരിക്കുന്നില്ലെന്നുമാണ് ഫാറൂഖ് അബ്ദുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
ശരത് പവാറിന്റെയും ഫറൂഖ് അബ്ദുള്ളയുടെയും പിൻമാറ്റത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. സ്വയം നേതാവാകാൻ ശ്രമിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഇരു നേതാക്കളുടെയും പിന്മാറ്റം. ഇതോടെ സംയുക്ത പ്രതിപക്ഷത്തിന് മുന്നിലുള്ളത് പശ്ചിമബംഗാൾ മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മാത്രമാണ്. പ്രതിപക്ഷ പാർട്ടികളുടെ ഇനിയുളള നീക്കം ഏതുവിധേനയും ഗോപാൽകൃഷ്ണ ഗാന്ധിയെ മത്സരിക്കാൻ സമ്മതിപ്പിക്കുക എന്നതാണ്.
Comments