ന്യൂഡൽഹി : രാജ്യത്ത് തീവ്ര മതപ്രചാരണവും കലാപാഹ്വാനവും നടത്തിയ ബംഗ്ലാദേശി മത പ്രഭാഷകർ ഉൾപ്പെടെ ഏഴ് പേർക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ആറ് മതപ്രഘോഷകരെയും ഒരു ഗായകനെയുമാണ് രാജ്യത്ത് നിന്നും പുറത്താക്കിയത്. ഇവർക്ക് ഇനി ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ വിലക്കുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അസമിലാണ് സംഭവം. ജലാൽ ഉദ്ദീൻ ഉസ്മാനി, മുഫ്തി ഹുസൈൻ, അബു താഹർ, എംഡി ജക്കറിയ, ഖവാജ ബദ്റുദ്ദോസ ഹൈദർ, ഹസ്രത്ത് മൗലാന മുഫ്തി എന്നീ മതപ്രഭാഷകരെയും ഗായകനായ മുനിയ മൂണിനെയുമാണ് നാട് കടത്തിയത്. ഇവരുടെ വിസ റദ്ദാക്കുകയും ചെയ്തു.
ബംഗ്ലാദേശിൽ നിന്ന് മതപ്രഭാഷകർ എത്തി പ്രസംഗങ്ങൾ നടത്തുന്നത് പതിവാണ്. എന്നാൽ ടൂറിസ്റ്റ് വിസയിലും മെഡിക്കൽ വിസയിലും എത്തിയവരാണ് ജനങ്ങൾക്കിടയിൽ വർഗീയത പടർത്തുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്തത് എന്ന് അസം എഡിജിപി ഹീരേനാഥ് പറഞ്ഞു. ഈ വിസകളിൽ വരുമ്പോൾ, പ്രഭാഷണം നടത്താനോ, പ്രതിഷേധിക്കാനോ, സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടാനോ സാധിക്കില്ല.
അസമിലെ, ധൂബ്രി, വാൽബെറ്റ, ഗോൾപാറ, മോറിഗാവ്, മാലിഗാവ് എന്നിവിടങ്ങളിൽ എത്തി ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് ഇവർ രാജ്യവിരുദ്ധ പ്രസംഗങ്ങൾ നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി നടപടിയെടുത്തത് എന്നും എഡിജിപി അറിയിച്ചു.
അതേസമയം അനധികൃതമായി രാജ്യത്ത് താമസിച്ച ആറ് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് പിടികൂടി. മേഘാലയയിലെ ജാന്ദിയ ഹിൽസിൽ നിന്നാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയത്. ഇവർക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത രണ്ട് പ്രദേശവാസികളും പിടിയിലായിട്ടുണ്ട്.
Comments