ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ മറവിൽ രാജ്യവ്യാപകമായി ഒരു വിഭാഗം അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധക്കാർ അക്രമം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. കലാപകാരികളെ റിക്രൂട്ട്‌മെന്റുകളിൽ പരിഗണിക്കില്ലെന്ന് ഇന്നലെ സൈനിക നേതൃത്വവും വ്യക്തമാക്കിയിരുന്നു.
ജൂൺ 14 നാണ് കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. 17.5 വയസ്സ് മുതൽ 21 വയസ്സ് വരെ യുവാക്കൾക്ക് രാജ്യസേവനം നടത്താൻ അവസരം നൽകുന്ന പദ്ധതിയാണിത്. ജോലിക്ക് കയറുന്ന മാസം മുതൽ 30,000 രൂപ ശമ്പളം, പ്രതിവർഷം 10 ശതമാനം വർദ്ധന, നാലാം വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ പ്രതിമാസം നാല്പതിനായിരം രൂപ, മറ്റാനുകൂല്യങ്ങൾ. നാല് വർഷത്തിന് ശേഷം 25 ശതമാനം സൈനികർക്ക് സേനയിൽ തുടരാനുള്ള അവസരവും ഒരുക്കുമെന്നാണ് പ്രഖ്യാപനം.
എന്നാൽ ഇതിനെതിരെ അക്രമികൾ രാജ്യവ്യാപകമായി പ്രതിഷേധം അഴിച്ചുവിടുകയായിരുന്നു. പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളും ഇതിന് ചുക്കാൻ പിടിച്ചുകൊണ്ട് മുന്നിൽ നിന്നു. സൈനിക ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇവർക്കിടയിലേക്ക് അക്രമികളെ കയറ്റി വിട്ടാണ് കലാപശ്രമം നടന്നത്. ബീഹാറിൽ നിന്നും പൊട്ടിപ്പുറപ്പെട്ട അക്രമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. റെയിൽവേ സ്‌റ്റേഷനുകളിൽ കയറി അക്രമം നടത്തിയ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു, കടകൾ തല്ലത്തകർത്തു, സ്റ്റേഷൻ കൊള്ളയടിച്ചു. പദ്ധതി ഉടൻ നിർത്തലാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.
യുപിയിലും, ഡൽഹിയിലും ഹരിയാനയിലും സെക്കന്തരാബാദിലും സമാനമായ രീതിയിൽ അക്രമകൾ നടന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജനങ്ങൾ തെരുവിലിറങ്ങി. എന്നാൽ പദ്ധതിയിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലുറച്ചുനിന്നു കേന്ദ്ര സർക്കാർ.
പ്രതിഷേധം കനത്തതോടെ അഗ്നിപഥ് പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും മറ്റും വിവരിച്ചുകൊണ്ട് സൈനിക വൃത്തങ്ങളും നേതാക്കളും രംഗത്തെത്തിയെങ്കിലും ഇതിനൊന്നും ചെവികൊടുക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല. ഇതോടെ കലാപകാരികൾക്ക് പ്രവേശനം നൽകില്ലെന്നും പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ സൈനിക നേതൃത്വം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഈ ഉറച്ച നിലപാടുകൾ വ്യക്തമാക്കിയത്.
വാർത്താ സമ്മേളനത്തിൽ റിക്രൂട്ട്‌മെന്റ് തീയതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം, പദ്ധതിയിലൂടെ യുവാക്കൾക്ക് ലഭിക്കുന്ന അവസരങ്ങളും സൈനിക മേധാവികൾ വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ കെട്ടടങ്ങാൻ ആരംഭിച്ചത്. അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ അഗ്നിവീരന്മാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിനോടൊപ്പം നാല് വർഷത്തെ പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് അസം റൈഫിൾസിലും കേന്ദ്ര സേനയിലും പത്ത് ശതമാനം സംവരണവും ഏർപ്പെടുത്തി. അഗ്നിവീരന്മാർക്ക് തൊഴിലവസരം ഉറപ്പ് നൽകിക്കൊണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയും രംഗത്തെത്തി.
ഇതിനിടെ ഇന്ന് രാജ്യവ്യാപക ബന്ദിനും അജ്ഞാത കേന്ദ്രങ്ങളിൽ നിന്നും ആഹ്വാനം ഉണ്ടായിരുന്നു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിന്നാണ് ഈ ആഹ്വാനം പ്രചരിച്ചത്. കലാപങ്ങളിലും അക്രമങ്ങളിലും പങ്കുണ്ടെന്ന് വ്യക്തമായ 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ആഭ്യന്തരമന്ത്രാലയം നിരോധിക്കുകയും ചെയ്തിരുന്നു. മിലിട്ടറി കോച്ചിംഗ് സെന്ററുകളാണ് യുവാക്കളെ അക്രമങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് ആദ്യം തന്നെ സൂചനകൾ ലഭിച്ചിരുന്നു.
കലാപനീക്കത്തെ ആളിക്കത്തിക്കുന്ന പ്രതികരണങ്ങളാണ് രാജ്യത്തെ കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികൾ നടത്തിയത്. ട്വിറ്ററിലൂടെയും മറ്റ് സമൂഹമാദ്ധ്യമങ്ങളിലൂടെയും രാഹുൽ ഗാന്ധിയും പ്രിയങ്കയുമൊക്കെ പദ്ധതിക്കെതിരെ നിരന്തരം പ്രതികരണങ്ങൾ നടത്തി എരിതീയിൽ എണ്ണ പകരാൻ ശ്രമിച്ചിരുന്നു. രാജ്യമൊട്ടാകെ കലാപശ്രമം നടത്തിയ 1000 ത്തോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2000 കോടിയുടെ നഷ്ടമാണ് റെയിൽവേയ്‌ക്ക് ഉണ്ടായിരിക്കുന്നത്.
Comments