ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് വിധേയനാകുന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ പേരിൽ സമരം ചെയ്യുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. ഈ രാജ്യത്ത് ആരും വിക്ടോറിയ രാജ്ഞിയോ രാജകുമാരനോ അല്ല, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. അന്വേഷണത്തിന് വിധേയരാകേണ്ട സാഹചര്യം വന്നാൽ അന്വേഷണം നേരിടുകയാണ് വേണ്ടതെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.
നാഷണൽ ഹെറാൾഡ് അഴിമതിയിലൂടെ രാജ്യത്തിന്റെ പണം രാഹുൽ ഗാന്ധി ദുരുപയോഗം ചെയ്ത വിവരം ജനങ്ങൾക്ക് അറിയാമെന്നും സംബിത് പത്ര പറഞ്ഞു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസങ്ങളിലായി മുപ്പത് മണിക്കൂർ ഇഡി രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. രോഗക്കിടക്കയിലായ അമ്മയെ കാണുന്നതിന് വേണ്ടി ജൂൺ 17ന് ഇഡി രാഹുൽ ഗാന്ധിക്ക് ചോദ്യം ചെയ്യലിൽ നിന്നും ഇളവ് നൽകിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ ഇഡി നേരത്തേ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം വിദേശത്തായിരുന്നതിനാൽ എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ചോദ്യം ചെയ്യൽ ഇത്രയും നീണ്ടത്. യംഗ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഫണ്ടുകളിൽ തിരിമറി നടത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യൽ തുടരുന്നത്.
Comments