കാബൂൾ: ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർ നവജാതശിശുവിന്റെ തല വേർപെടുത്തി അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചതായി പരാതി. പാകിസ്താനിൽ സിന്ധ് പ്രവിശ്യയിലെ ഒരു ആരോഗ്യ കേന്ദ്രത്തിലാണ് ദാരുണസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംഭവത്തിന് പിന്നാലെ 32 വയസ്സുള്ള ഹിന്ദു യുവതിയുടെ ജീവൻ അതീവ ഗുരുതരാവസ്ഥയിൽ ആയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോലീസും വിഷയത്തിൽ കേസെടുത്തിട്ടുണ്ട്, കുറ്റവാളികളെ കണ്ടെത്തി എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാൻ മെഡിക്കൽ അന്വേഷണ ബോർഡ് രൂപീകരിക്കാൻ സിന്ധ് സർക്കാരും നിർദ്ദേശം നൽകി.
താർപർ സ്വദേശിയായ യുവതി ആദ്യം ഇവരുടെ അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്കാണ് പരിശോധനകൾക്കായി ആദ്യം എത്തിയത്. ഇവിടെ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നില്ല. എന്നാൽ ആശുപത്രിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ യുവതിയ്‌ക്ക് ശസ്ത്രക്രിയ നിർദ്ദേശിച്ചു. ഈ മേഖലയിൽ യാതൊരു പരിചയസമ്പത്തും ഇല്ലാത്തവരായിരുന്നു ഇവർ. ശസ്ത്രക്രിയ നടത്തിയ റൂറൽ ഹെൽത്ത് സെന്ററിലെ ജീവനക്കാർ നവജാതശിശുവിന്റെ തലമുറിക്കുകയും, ശസ്ത്രക്രിയ പൂർത്തിയാക്കാതെ അവസാനിപ്പിക്കുകയും ചെയ്തു.
യുവതിയുടെ ജീവൻ അപകടാവസ്ഥയിലായതോടെ കുടുംബാംഗങ്ങൾ ഇടപെട്ട് യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിന്റെ ബാക്കി ശരീരഭാഗങ്ങൾ വയറിൽ നിന്ന് പുറത്തെടുത്തത്. ഗൈനക്കോളജസിറ്റും പരിചയ സമ്പന്നരായ വനിതാ ജീവനക്കാർ ഇല്ലാതിരുന്നതുമാണ് സ്ഥിതി ഗുരുതരമാകാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments