ലക്‌നൗ: ഹിന്ദു യുവാവിനെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയ യുവാക്കൾ അറസ്റ്റിൽ. ഫത്തേപൂർ സ്വദേശികളായ മോഹ്‌സിൻ, യാസിൻ, അലീം എന്നിവരാണ് അറസ്റ്റിലായത്. ബനാറസ് സ്വദേശിയായ സുദാൻഷു ചൗഹാനെയാണ് ഇവർ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയത്.
ആളുകളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന സംഘത്തിലെ കണ്ണികളായ മൂന്ന് പേരും അടുത്തിടെയാണ് സുദാൻഷുവുമായി പരിചയത്തിലായത്. ആളുകളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കായി കൊണ്ടുപോകുന്ന ഏജന്റുമാർ എന്ന നിലയിലാണ് പ്രതികൾ സ്വയം പരിചയപ്പെടുത്തിയത്. ഇത് വിശ്വസിച്ച സുദാൻഷു ഇവരുമായി അടുപ്പത്തിലാകുകയും ജോലി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒരു ജോലിയുണ്ടെന്നും അത് ചെയ്താൽ കോടികളുടെ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നും പ്രതികൾ സുദാൻഷുവിനോട് പറഞ്ഞു. ഇത് വിശ്വസിച്ച യുവാവ് ഇവർക്കൊപ്പം ഫത്തേപൂരിലേക്ക് വരികയായിരുന്നു. തുടർന്ന് കോടിശ്വരനാകാൻ ഇസ്ലാം മതം സ്വീകരിക്കാൻ യുവാവിനോട് ഇവർ ആവശ്യപ്പെട്ടു. ഇത് പ്രകാരം സുദാൻഷു ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ കുടുംബം യുവാവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്.
Comments