കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും സിനിമയിൽ അവസരം നിഷേധിച്ചതിന്റെ വിരോധമാണ് നടിയുടെ പരാതിയെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.
കോടതിയുടെ നിർദേശാനുസരണം കേസന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും നടൻ ഹൈക്കോടതിയെ അറിയിച്ചു. ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ ഹാജരാകുകയും ചോദ്യം ചെയ്യലിന് സഹകരിക്കുകയും ചെയ്തു. ഇതിനിടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതുവരെ നടന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.
അതേസമയം വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. വിജയ് ബാബുവിൽ നിന്ന് കനത്ത പീഡനമാണ് നേരിടേണ്ടി വന്നതെന്ന് നടി നൽകിയ പരാതിയിൽ പറയുന്നു. പലതവണയായി നടന്ന വാദങ്ങൾക്ക് ശേഷം ഇന്ന് മുൻകൂർ ജാമ്യഹർജിയിൽ കോടതി വിധി പറയും. മുൻകൂർ ജാമ്യം നിഷേധിച്ചാൽ നടനെ ഉടൻ പോലീസ് അറസ്റ്റ് ചെയ്‌തേക്കും.
Comments