ഭുവനേശ്വർ: എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ദ്രൗപതി മുർമു. എല്ലാവർക്കും വളരെയധികം നന്ദിയുണ്ടെന്നായിരുന്നു മുർമുവിന്റെ ആദ്യ പ്രതികരണം. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപതി മുർമുവിനെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി ബിജെപി പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്റെ വസതിയിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുർമു.
ഗോത്രവർഗ നേതാവായ ദ്രൗപതി മുർമുവിന്റെ ഒഡീഷയിലെ ബാരിപാഡയിലുള്ള വസതിയിലേക്കാണ് ജനങ്ങൾ ഇരച്ചെത്തിയത്. വസതിയിൽ ഒത്തുകൂടിയ എല്ലാവരും മുർമുവിന് ആശംസകൾ അറിയിച്ചു. ”രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം നിങ്ങളിൽ നിന്നെല്ലാം ലഭിച്ചു. എല്ലാവർക്കും വളരെയധികം നന്ദിയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊന്നും പ്രതികരിക്കുന്നില്ല.” ദ്രൗപതി മുർമു പറഞ്ഞു. വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല. ആശ്ചര്യപ്പെട്ടുപോയി. നന്ദിയുണ്ട്.. കൂടുതലൊന്നും ഇപ്പോൾ സംസാരിക്കാൻ താൽപര്യപ്പെടുന്നില്ല. ഒരു രാഷ്‌ട്രപതിക്ക് ഭരണഘടന അനുശാസിക്കുന്ന അധികാരങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും മുർമു വ്യക്തമാക്കി.
രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഗോത്രവർഗ നേതാവാണ് ദ്രൗപതി മുർമു. 64-കാരിയായ മുർമു രാജ്യത്തെ ആദ്യത്തെ ഗോത്രവർഗ വനിതാ ഗവർണർ കൂടിയായിരുന്നു.
ഒഡിഷയിലെ മയൂർഭഞ്ജ് ഗ്രാമത്തിൽ 1958 ജൂൺ 20നായിരുന്നു ദ്രൗപതി മുർമുവിന്റെ ജനനം. ജാർഖണ്ഡ് ഗവർണറായിരുന്ന കാലത്ത് വിവാദങ്ങളിൽ ഒന്നും തന്നെ ഏർപ്പെടാതെ അവിസ്മരണീയമായ പ്രകടനമായിരുന്നു ദ്രൗപതി കാഴ്ചവെച്ചത്. കാലാവധിക്ക് ശേഷം 2021 ജൂലൈ 12-ന് ജാർഖണ്ഡിലെ രാജ്ഭവനിൽ നിന്ന് അവർ ഒഡീഷയിലെ റൈരംഗ്പൂരിലുള്ള ഗ്രാമത്തിലേക്ക് മടങ്ങിപോയി. അന്നുമുതൽ മുർമു അവിടെ തന്നെയാണ് താമസിക്കുന്നത്.
സന്താൾ ഗോത്രവർഗത്തിൽ നിന്നുള്ള വനിതാ നേതാവാണ് മുർമു. ഒഡിഷയിൽ വാണിജ്യ-ഗതാഗത വകുപ്പ് മന്ത്രി സ്ഥാനവും ഫിഷറീസ് മന്ത്രിയുടെ ചുമതലയും മുർമു വഹിച്ചിട്ടുണ്ട്.
Comments