മുംബൈ: മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി ശക്തമാകുന്നു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് മുംബൈയിൽ അടിയന്തിര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ എൻസിപി എംഎൽഎമാരുടെ യോഗം ശരദ് പവാറും വിളിച്ചിട്ടുണ്ട്. ഏകനാഥ് ഷിൻഡെയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി അനുനയിപ്പിക്കാനുളള ശ്രമവും ഫലം കണ്ടില്ല. ഇതോടെയാണ് അടിയന്തിര മന്ത്രിസഭായോഗം വിളിച്ചത്.
അതേസമയം ഏകനാഥ് ഷിൻഡെയുടെ നേതൃത്തിലുള്ള വിമത എംഎൽഎമാർ സൂറത്തിൽ നിന്നും അസമിലെ ഗുവാഹത്തിയിൽ എത്തി. തനിക്ക് 40 പേരുടെ പിന്തുണയുണ്ടെന്ന് ശിവസേന മന്ത്രി ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. വിമത പക്ഷത്ത് നിന്ന് മൂന്ന് പേർ തിരികെ എത്തിയിട്ടുണ്ട്. ഇവർ ഉൾപ്പെടെ തങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ എംഎൽഎമാരേയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റി.
തങ്ങൾ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വമാണ് പിന്തുടരുന്നതെന്ന് ഷിൻഡെ വ്യക്തമാക്കി. ബാലാസാഹെബ് താക്കറെയുടെ ശിവസേനയെ ഉപേക്ഷിച്ചിട്ടില്ല, ഉപേക്ഷിക്കുകയുമില്ല. അദ്ദേഹത്തിന്റെ പാതയാണ് പിന്തുടരുന്നതെന്നും ഷിൻഡെ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments