താനെ: ശിവസേന ബിജെപിയുമായുള്ള ബന്ധം പുതുക്കണമെന്ന ആവശ്യവുമായി ശിവസേന എംഎൽഎ പ്രതാപ് സർനായിക്. മഹാ വികാസ് അഘാഡിയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ശിവസേനയ്‌ക്കുള്ളിൽ നിന്ന് തന്നെ ഇത്തരമൊരു ആവശ്യം ഉയർന്നിരിക്കുന്നത്. താനെ ഒവല-മജിവാഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് സർനായിക്. ശിവസേന ബിജെപിയുമായി യോജിച്ച് പ്രവർത്തിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷവും സർനായിക് ഉദ്ധവ് താക്കറെയ്‌ക്ക് കത്ത് നൽകിയിരുന്നു.
കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകരോടാണ് സർനായിക് ഇക്കാര്യം തുറന്ന് പറഞ്ഞത്. ശിവസേനയും ബിജെപിയും തമ്മിൽ രാഷ്‌ട്രീയപരമായി രണ്ട് വശങ്ങളിലാണെങ്കിലും, അതിലെ നേതാക്കൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്. ഈ ബന്ധത്തെ പരമാവധി പ്രയോജനപ്പെടുത്തി ഇരുകൂട്ടരും പഴയത് പോലെ ഒരുമിച്ച് പ്രവർത്തിക്കണമെന്നും സർനായിക് പറഞ്ഞു.
അതേസമയം ഏകനാഥ് ഷിൻഡെയുടെ നേതൃത്തിലുള്ള വിമത എംഎൽഎമാർ സൂറത്തിൽ നിന്നും അസമിലെ ഗുവാഹത്തിയിൽ എത്തി. തങ്ങൾ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വമാണ് പിന്തുടരുന്നത്, തനിക്ക് 40 പേരുടെ പിന്തുണയുണ്ടെന്ന് ശിവസേന മന്ത്രി കൂടിയായ ഏകനാഥ് ഷിൻഡെ വ്യക്തമാക്കി. വിമത പക്ഷത്ത് നിന്ന് മൂന്ന് പേർ തിരികെ എത്തിയിട്ടുണ്ട്. ഇവർ ഉൾപ്പെടെ തങ്ങൾക്ക് പിന്തുണ നൽകുന്ന എല്ലാ എംഎൽഎമാരേയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments