ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആൾ മാറാട്ടം നടത്തി വിവാഹം ചെയ്ത് യുവതിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. യുവതിയുടെ പരാതിയിൽ ഇൻഡോർ സ്വദേശിയായ ബാഷിൽ മൻസൂരിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. ഹിന്ദുവാണെന്ന് കബളിപ്പിച്ചാണ് ഇയാൾ ഹിന്ദു പെൺകുട്ടിയെ ചതിയിൽ വീഴ്‌ത്തിയത്.
മൂന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു യുവതിയും ബാഷിൽ മൻസൂരിയും തമ്മിലുള്ള വിവാഹം. മഹേഷ് എന്ന പേരിലായിരുന്നു ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് യുവതിയെ പ്രണയം നടിച്ച് വലയിലാക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ഇയാളുടെ യഥാർത്ഥ പേര് ബാഷിൽ മൻസൂരിയാണെന്ന് യുവതി അറിഞ്ഞത്. ഇത് ചോദ്യം ചെയ്തപ്പോൾ ഇയാൾ മർദ്ദിക്കുകയായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായിരുന്നു. എന്നാൽ ബാഷിൽ നിർബന്ധിച്ച് തന്നെ ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
സത്യം പുറത്തുവന്നതോടെ ഇയാൾ പെൺകുട്ടിയെ നിരവധി തവണ മതം മാറാൻ നിർബന്ധിച്ചു. എന്നാൽ പെൺകുട്ടി ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇയാളുടെ ശാരീരിക-മാനസിക പീഡനം സഹിക്കാനാകാതെയാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.
പരാതിയിൽ പട്ടികജാതി/പട്ടികവർഗ്ഗ മത സ്വാതന്ത്ര്യ നിയമ പ്രകാരം ആണ് കേസ് എടുത്തത്. യുവതി പരാതി നൽകിയതിന് പിന്നാലെ ബാഷിൽ ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments