ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ചത് മൂലം ഇന്ത്യയിൽ 42 ലക്ഷത്തിലധികം കൊറോണ മരണം തടയാനായെന്ന് പഠന റിപ്പോർട്ട്. ദി ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് സംബന്ധിച്ച പരാമർശം. 2021-ൽ 42 ലക്ഷത്തിലധികം ആളുകളുടെ ജീവൻ കൊറോണ പ്രതിരോധ വാക്സിനുകൾ മൂലം രക്ഷപ്പെടുത്താനായെന്നാണ് റിപ്പോർട്ട്.
2020 ഡിസംബർ എട്ടിനും 2021 ഡിസംബർ എട്ടിനും ഇടയിലുള്ള കാലയളവിലാണ് പഠനം നടത്തിയത്. ഇന്ത്യയിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അക്കാലയളവിൽ ശരാശരി സംഭവിച്ചേക്കാവുന്ന 42,10,000 മരണങ്ങൾ വാക്‌സിനേഷൻ വഴി തടയാൻ കഴിഞ്ഞു. വാക്സിനേഷൻ ഇന്ത്യയിലുണ്ടാക്കിയ ശ്രദ്ധേയമായ സ്വാധീനമാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഇതുവരെ 5,24,941 കൊറോണ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അതേസമയം ലോകത്താകെ കൊറോണ വാക്‌സിന്റെ സ്വാധീനം മൂലം 20 ദശലക്ഷം മരണങ്ങൾ തടയാൻ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 185 രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. വാക്‌സിൻ ലഭിച്ചില്ലായിരുന്നെങ്കിൽ 2021 കാലയളവിൽ 19.8 ദശലക്ഷം മുതൽ 31.4 ദശലക്ഷം വരെ മരണം സംഭവിച്ചേക്കാമെന്നാണ് കണക്ക്. വാക്‌സിൻ മൂലം ഇത്തരത്തിൽ സംഭവിച്ചേക്കാവുന്ന 63 ശതമാനം കൊറോണ മരണം തടയാനായെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
Comments