തിരുവനന്തപുരം: സഭാ മന്ദിരത്തിൽ പാസ് ഇല്ലാതെ അനിത പുല്ലയിൽ കടന്നത് വീഴ്ചയാണെന്ന് സ്പീക്കർ എം.ബി.രാജേഷ്. അനിത പുല്ലയിൽ നിയമസഭയിലെത്തിയത് സഭാടിവി കരാർ ജീവനക്കാരിക്ക് ഒപ്പമാണ്. അത് വീഴ്ചയാണ്. അനിത പുല്ലയിൽ നിയമസഭയിലെത്തിയ സംഭവത്തിൽ നടപടി സ്വീകരിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് സഭാ ടിവിയിലെ നാല് കരാർ ജീവനക്കാരെ പുറത്താക്കി.
സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെയാണ് നടപടി. ഫസീല, വിഷ്ണു, വിപുരാജ്, പ്രവീൺ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. സഭാ ടിവിയിലെ അനിത പുല്ലയിലിന്റെ അഭിമുഖം എഡിറ്റോറിയൽ ബോർഡ് പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.
നിയമസഭയിലെ ജീവനക്കാർ അനിതയെ സഹായിച്ചിട്ടില്ല. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത് കൊണ്ടാണ് നടപടി സ്വീകരിച്ചത്. എന്നാൽ നിയമസഭയിൽ അതിക്രമിച്ച് കടന്നതിന് അനിതയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അനിതയ്‌ക്കെതിരെ എന്തിന്റെ പേരിൽ കേസെടുക്കണമെന്നും സ്പീക്കർ ചോദിച്ചു. ഓപ്പൺ ഫോറത്തിന്റെ പാസുമായിട്ടാണ് അനിത എത്തിയത്. മലയാളം മിഷനും പ്രവാസി സംഘടനകൾക്കും പാസ് നൽകിയിരുന്നു. ഇതിൽ ഒരു പാസാണ് അനിതയുടെ കൈവശം ഉണ്ടായിരുന്നത്.
Comments