ജനീവ: യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിൽ ലോകപൈതൃക കേന്ദ്രങ്ങൾക്ക് വൻ നാശമെന്ന് യുനസ്‌കോ. യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങളാണ് റഷ്യൻ സൈന്യം നിഷ്ഠൂരമായി തകർത്തതെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ സാംസ്‌കാരിക വിഭാഗമായ യുനസെകോ ആരോപിക്കുന്നത്.
‘റഷ്യ മനുഷ്യരോട് കാണിച്ച ക്രൂരതയേക്കാൾ ഭീകരമാണ് ചരിത്ര-പൈതൃക കേന്ദ്രങ്ങളോട് കാണിച്ചിരിക്കുന്നത്. യുക്രെയ്‌നിലെ 152 പൈതൃക കേന്ദ്രങ്ങളാണ് റഷ്യയുടെ മിസൈൽ ആക്രമണങ്ങളിൽ തകർന്നത്. 70 പുരാതന ആരാധനാലയങ്ങളും 30 ചരിത്ര പൈതൃക കെട്ടിടങ്ങളും 18 സാംസ്‌കാരിക കേന്ദ്രങ്ങളും 12 മ്യൂസിയങ്ങളും 7 ഗ്രന്ഥശാലകളും റഷ്യൻ സൈന്യം തകർത്തുകളഞ്ഞു.’ പ്രസ്താവനയിലൂടെ യുനസ്‌കോ റഷ്യയെ പ്രതിക്കൂട്ടിലാക്കുന്നു.
യുക്രെയ്‌നിൽ ഡോൺസ്റ്റീക്, ഖാർകീവ്, കീവ് എന്ന പ്രവിശ്യകളിലാണ് ഏറ്റവുമധികം നാശനഷ്ടം പൈതൃക കേന്ദ്രങ്ങൾക്ക് സംഭവിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിച്ചിരുന്നവയാണ് യുക്രെയ്നിലെ പൈതൃക കേന്ദ്രങ്ങൾ. ഒരു വർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് യുക്രെയ്‌നിലെ കേന്ദ്രങ്ങളിലെത്തിയിരുന്നത്. അവയാണ് നാമാവശേഷമായതെന്നും നഷ്ടം ലോകത്തിന് മുഴുവനാണെന്നും യുനെസ്‌കോ റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
കണക്കുകൾ ഇനിയും പുറത്തുവരാനുണ്ട്. യുദ്ധം ഒന്നിനും പരിഹാരമല്ല. തകർക്കപ്പെട്ടത് എത്ര കോടി മുടക്കിയാലും പുനസ്ഥാപിക്കാൻ പറ്റാത്തത്ര മൂല്യമുള്ളതാണ്. ഇത് ലോകരാജ്യ ങ്ങക്കെല്ലാം ഒരു പാഠമാണ്. യുനസ്‌കോ മേധാവി ലാസാരേ എലോണ്ടു അസോമോ മുന്നറിയിപ്പു നൽകി.
Comments