കോഴിക്കോട്: ഫ്‌ളക്‌സ് നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തൻ ജിഷ്ണുവിനെ തല്ലിയ എസ്ഡിപിഐ- ലീഗ് പ്രവർത്തകരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും. ഡിവൈഎഫ്‌ഐ പ്രവർത്തകൻ നജാഫ് ഫാരിസാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവ ശേഷം ജിഷ്ണുവിനെതിരെ മൊഴി നൽകിയതും പരാതി നൽകിയതും ഫാരിസ് ആണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഫ്‌ളക്‌സ് ബോർഡ് നശിപ്പിച്ചെന്നും, വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ ജിഷ്ണുവിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഈ പരാതി നൽകിയത് നജാഫ് ഫാരിസ് ആണെന്നാണ് വിവരം. സംഭവ ദിവസം രാത്രി പോലീസിന് ജിഷ്ണുവിനെതിരെ മൊഴി നൽകിയതും ഇയാൾ ആണ്.
ജിഷ്ണുവിന് നേരെയുണ്ടായത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണം ആണെന്നും സംഭവത്തിന് പിന്നിൽ എസ്ഡിപിഐ- ലീഗ് പ്രവർത്തകരാണെന്നുമാണ് ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നത്. എന്നാൽ ജിഷ്ണുവിനെ തല്ലിയവരുടെ കൂട്ടത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനും ഉണ്ടെന്ന വിവരം പുറത്തായതോടെ സംഘടന പ്രതിരോധത്തിലായിരിക്കുകയാണ്. നജാഫ് ഫാരിസിന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നത്.
കഴിഞ്ഞ ദിവസം ഒരു മണിയോടെയാണ് ജിഷ്ണുവിന് നേരെ ആക്രമണം ഉണ്ടായത്. ഫ്‌ളക്‌സ് ബോർഡുകൾ നശിപ്പിച്ചെന്ന് ആരോപിച്ച് ഒരു സംഘം മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് ജിഷ്ണുവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്നും വടിവാളും പോലീസ് പിടിച്ചെടുത്തിരുന്നു.
അതേസമയം ജിഷ്ണുവിനെ മർദ്ദിച്ച സംഭവത്തിൽ നജാഫ് ഫാരിസ് ഉൾപ്പെടെ 30 ഓളം പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. നജാഫ് ഫാരിസിനെ കേസിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഡിവെെഎഫ്ഐ നേതൃത്വം നടത്തുന്നുണ്ടെന്നാണ് വിവരം.
Comments