ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന സമയത്ത് ധർണ്ണയും സത്യാഗ്രഹവും നടത്തി പ്രതിഷേധിക്കുന്ന പാർട്ടി നേതൃത്വത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്ര മോദിയും ഗോധ്രാനന്തര കലാപക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. അന്ന് ബിജെപി ഇത്തരത്തിലുള്ള നാടകമോ ധർണ്ണയോ നടത്തിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
ഒരു ജനാധിപത്യത്തിൽ, ഭരണഘടനയെ എല്ലാ വ്യക്തികളും എങ്ങനെ ബഹുമാനിക്കണം എന്ന ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി. ഒരിക്കൽ മോദിജിയെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്ന് ആരും പ്രതിഷേധിച്ചുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിച്ചില്ല. രാജ്യത്തുടനീളമുള്ള പ്രവർത്തകർ മോദിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രകടനം നടത്തിയില്ല. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എംപിമാരും എംഎൽഎമാരും മുഖ്യമന്ത്രിമാരുമെത്തി പ്രതിഷേധം നടത്താനും ആരും ആവശ്യപ്പെട്ടിരുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസിനെ പരിഹസിച്ചുകൊണ്ടാണ് അമിത് ഷാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരു വ്യക്തിയും നിയമത്തിന് അതീതരല്ല. രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയിൽ ഞങ്ങൾ വിശ്വാസിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ചോദ്യങ്ങൾ ചോദിക്കണമെങ്കിൽ പൂർണമായുംസഹകരിക്കാൻ തങ്ങൾ തയ്യാറാണ്. ജൂഡീഷ്യൽ സിസ്റ്റത്തിന് എതിരെ നടക്കുന്ന പ്രതിഷേധത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും കോൺഗ്രസിന്റെ നടപടികളെ ചൂണ്ടിക്കാട്ടി അമിത് ഷാ പറഞ്ഞു.
Comments