ന്യൂഡൽഹി: അടിയന്തിരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അടിയന്തിരാവസ്ഥയുടെ കെടുതികൾ ഒരിക്കലും വിസ്മരിക്കാവുന്നതല്ല. ഇന്നേ ദിവസം എല്ലാ ഇന്ത്യൻ പൗരന്മാരും ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രതിജ്ഞ സ്വീകരിക്കണം. ഭരണഘടനയുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും മഹത്വം കാത്ത് സൂക്ഷിക്കാൻ എല്ലാവരും ചുമതലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിന്റെ നാൽപ്പത്തിയേഴാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1975 മുതൽ 1977 വരെ 21 മാസം നീണ്ടു നിന്ന അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു. ഫക്രുദ്ദീൻ അലി അഹമ്മദായിരുന്നു അന്നത്തെ രാഷ്‌ട്രപതി.
തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുകയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തപ്പെടുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ജയപ്രകാശ് നാരായണൻ, അടൽ ബിഹാരി വാജ്പേയി തുടങ്ങിയ ദേശീയ നേതാക്കൾ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചു. ഇതിനെ നേരിടാനായിരുന്നു, പൗരാവകാശങ്ങളെ സമ്പൂർണ്ണമായി റദ്ദാക്കിയ, ഭരണകൂട ഭീകരതയുടെ അഴിഞ്ഞാട്ടമായ അടിയന്തിരാവസ്ഥ നിലവിൽ വന്നത്.
രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയുണ്ട് എന്ന ന്യായം പറഞ്ഞ് 1975 ജൂൺ 25ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥ, 1977 മാർച്ച് 1 വരെ നീണ്ടു നിന്നു. ഇക്കാലയളവിൽ നിരവധി രാഷ്‌ട്രീയ പ്രവർത്തകർ ലോക്കപ്പുകളിൽ ക്രൂര മർദ്ദനങ്ങൾക്ക് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
Comments