തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് നിലവിൽ വന്നു. വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തിയാണ് പുതിയ നിരക്ക് ഇന്നലെ പ്രഖ്യാപിച്ചത്. 2022-23 വർഷത്തെ പുതുക്കിയ നിരക്കാണ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നത്. അതേസമയം സാധാരണ ജനങ്ങളെ വലക്കുന്ന വർദ്ധനവെന്നാണ് പൊതുജനാക്ഷേപം.
കൊറോണ പശ്ചാത്തലത്തിൽ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്‌കരണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ വ്യക്തമാക്കിയത്. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 47.50 രൂപ അധികം നൽകേണ്ടിവരും. വ്യാവസായിക നിരക്കും, കാർഷിക ഉപഭോക്താക്കൾക്കുള്ള നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ചാർജ്ജിംഗിന് യൂണിറ്റിന് 50 പൈസ അധികം ഈടാക്കും. സിനിമ തീയേറ്ററുകൾക്കുള്ള വൈദ്യുതി നിരക്കിലും മാറ്റമുണ്ട്.
ഫിക്‌സ്ഡ് ചാർജ്ജ് 15 രൂപ കൂട്ടി. യൂണിറ്റിന് 30 പൈസയുടെ വർദ്ധനവ് വരും. പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകൾക്ക് നിരക്ക് വർദ്ധന ബാധകമായിരിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവർക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വർദ്ധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വർധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവർ മാസം 47.50 രൂപ അധികം നൽകേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കിൽ 70 രൂപ എന്നത് 100 ആക്കി ഫിക്‌സഡ് ചാർജ്. 250 യൂണിറ്റ് മറികടന്നാൽ ഫിക്‌സഡ് ചാർജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാൽ ഫിക്‌സഡ് ചാർജ് 150ൽ നിന്ന് 225 ആകും. എന്തായാലും സാധാരണക്കാർക്ക് കൊറോണയിൽ തകർന്ന കുടുംബ ബജറ്റ് വീണ്ടും തകർക്കുന്നതാണ് നിലവിലെ വർദ്ധനവെന്നാണ് ആക്ഷേപം.
Comments