ബംഗലൂരു: കരുത്തരായ മുംബൈയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി മദ്ധ്യപ്രദേശ്. 108 റൺസ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ മദ്ധ്യപ്രദേശ് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 30 റൺസ് നേടിയ ശുഭം ശർമ്മയും 30 റൺസുമായി പുറത്താകാതെ നിന്ന രജത് പാട്ടീദാറും മദ്ധ്യപ്രദേശിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചു.
ശർമ്മയും പാട്ടീദാറും യാഷ് ദുബെയും ഒന്നാം ഇന്നിംഗ്സിൽ നേടിയ സെഞ്ച്വറികൾ മദ്ധ്യപ്രദേശിന്റെ വിജയത്തിൽ നിർണ്ണായകമായി. 4 വിക്കറ്റെടുത്ത കുമാർ കാർത്തികേയയുടെ ബൗളിംഗ് മികവിൽ മദ്ധ്യപ്രദേശ് മുംബൈയെ രണ്ടാം ഇന്നിംഗ്സിൽ 269 റൺസിന് പുറത്താക്കി. മുംബൈക്ക് വേണ്ടി 58 പന്തിൽ 51 റൺസെടുത്ത സുവേദ് പാർക്കറും 45 റൺസെടുത്ത സർഫറാസ് ഖാനും പൊരുതി നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് അവർക്ക് തിരിച്ചടിയായി. ഇതോടെ അവസാന ദിവസത്തിലെ ആദ്യ സെഷനിൽ തന്നെ മുംബൈ ഓൾ ഔട്ടാകുകയായിരുന്നു. കാർത്തികേയക്ക് പുറമെ ഗൗരവ് യാദവ്, പാർഥ് സഹാനി എന്നിവർ മദ്ധ്യപ്രദേശിന് വേണ്ടി 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി.നാലാം ദിവസം 162 റൺസിന്റെ ലീഡ് വഴങ്ങി ബാറ്റിംഗ് ആരംഭിച്ച മുംബൈ അതിവേഗം സ്കോർ ഉയർത്തി 2 വിക്കറ്റ് നഷ്ടത്തിൽ 113 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ചിരുന്നു.
രജത് പാട്ടീദാർ നേടിയ സെഞ്ച്വറിയുടെയും സരൺശ് ജയിൻ നേടിയ 57 റൺസിന്റെയും മികവിലായിരുന്നു നാലാം ദിവസം മദ്ധ്യപ്രദേശ് നിർണ്ണായകമായ ലീഡ് നേടിയത്. 368ന് മൂന്ന് എന്ന നിലയിലായിരുന്നു നാലാം ദിനം മദ്ധ്യപ്രദേശ് ബാറ്റിംഗ് പുനരാരംഭിച്ചത്. 67 റൺസുമായി രജത് പാട്ടീദാറും 11 റൺസുമായി ക്യാപ്ടൻ ആദിത്യ ശ്രീവസ്തവയുമായിരുന്നു ക്രീസിൽ. 210 പന്തിൽ 20 ബൗണ്ടറികൾ ഉൾപ്പെടെ പാട്ടീദാർ 122 റൺസ് നേടി. ഇന്നിംഗ്സിന്റെ അവസാനം മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സരൺശ് ജയിൻ അർദ്ധസെഞ്ച്വറിയും നേടി.
Comments