മുംബൈ: ഉദ്ധവ് താക്കറെ പക്ഷം ഹിന്ദുത്വം അധികാരത്തിന് വേണ്ടി പണയം വെച്ചു എന്നാരോപിച്ച്, ശിവസേന ബാലാസാഹബ് എന്ന പുതിയ പാർട്ടി ഘടകം രൂപീകരിച്ച എം എൽ എമാർക്കെതിരെ വധഭീഷണിയുമായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ഏകനാഥ് ഷിൻഡെ ഉൾപ്പെടെയുള്ള എം എൽ എമാർക്കെതിരെയാണ് റാവത്ത് വധഭീഷണി മുഴക്കിയത്. പാർട്ടി യോഗത്തിലായിരുന്നു റാവത്തിന്റെ ഭീഷണി.
ഗുവാഹട്ടിയിൽ നിന്നും 40 മൃതദേഹങ്ങൾ ഉടൻ എത്തും. അവയെ നേരെ പോസ്റ്റ്മോർട്ടത്തിന് അയക്കണം. ഇതായിരുന്നു റാവത്തിന്റെ വാക്കുകൾ. റാവത്തിന്റെ പ്രസ്താവന കലാപാഹ്വാനമായി ഏറ്റെടുത്ത അനുയായികളും അതേ ഭാഷയിലാണ് പ്രതികരിച്ചത്. മൃതദേഹങ്ങൾ എത്തിയ ഉടൻ അഗ്നിക്കിരയാക്കാം എന്നായിരുന്നു അനുയായികളുടെ മറുപടി. അവരെ കാമാഖ്യയിൽ ബലി നൽകാം എന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു.
ഷിൻഡെ ക്യാമ്പിലെ വനിതാ എം എൽ എമാർക്കെതിരെയും അപകീർത്തികരമായ പ്രതികരണമാണ് യോഗത്തിൽ ഉയർന്നത്. 40 കാളകൾക്കൊപ്പം 3 എരുമകളും ഗുവാഹട്ടിയിൽ ഉണ്ട് എന്ന് യോഗത്തിൽ ഒരാൾ സഞ്ജയ് റാവത്തിനോട് പറഞ്ഞു. പൊട്ടിച്ചിരിയോടെയാണ് റാവത്ത് അശ്ലീല പരാമർശം ആസ്വദിച്ചത്.
അതേസമയം, രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്ന മഹാരാഷ്‌ട്രയിൽ, ശിവസേന ഉദ്ധവ് പക്ഷത്ത് നിന്നും കൂടുതൽ പേർ ഷിൻഡെ പക്ഷത്തേക്ക് നീങ്ങുകയാണ്. മഹാരാഷ്‌ട്ര ഉന്നത- സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദയ് സാമന്ത് ഏകനാഥ് ഷിൻഡെക്കൊപ്പം ചേരാൻ ഇന്ന് ഗുവാഹട്ടിയിൽ എത്തി. ഉദ്ധവ് സർക്കാരിൽ നിന്നും ശിവസേന ബാലാസാഹബിൽ എത്തുന്ന എട്ടാമത്തെ മന്ത്രിയാണ് സാമന്ത്. 56 അംഗ ശിവസേന എം എൽ എമാരിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ തങ്ങൾക്കുണ്ട് എന്നാണ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്. ശിവസേനക്കുള്ളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം.
Comments