തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ ചട്ടവിരുദ്ധ നിയമനം. മലയാളം അസോസിയേറ്റ് പ്രൊഫസർ ആയാണ് പ്രിയ വർഗീസിന് നിയമനം നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്.
യുജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കപ്പെടാൻ എട്ട് വർഷത്തെ അസിസ്റ്റന്റ് പ്രൊഫസറായുള്ള അദ്ധ്യാപന പരിചയം ആവശ്യമാണ്. എന്നാൽ പ്രിയ വർഗീസിന് മേൽപ്പറഞ്ഞ അദ്ധ്യാപന പരിചയം ഇല്ല എന്ന് വിദ്യാഭ്യാസ അവകാശ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നവംബറിൽ വിസി യുടെ കാലാവധി കഴിയുന്നതിന് തൊട്ടു മുൻപ് ഇന്റർവ്യു നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായത് കൊണ്ട്, മാറ്റിവച്ചിരുന്ന റാങ്ക് ലിസ്റ്റ് ഇന്ന് കൂടിയ സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. ചട്ട വിരുദ്ധമായി ഒന്നാം റാങ്ക് നൽകിയതിന് പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രന് വിസി യായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം നൽകിയ നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ഗവേഷണ പഠനത്തിന് ചിലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ, പ്രസ്തുത പഠന കാലയളവുകൂടി കണക്കിലെടുത്താണ് റാങ്ക് നൽകിയിട്ടുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്കൃത സർവകലാശാലയിൽ സ്പീക്കർ എം. ബി.രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ പ്രൊഫസ്സറെ രാഗേഷിന്റെ ഭാര്യയുടെ ഇൻറർവ്യൂ ബോർഡിലും അംഗമാക്കിയത് ആസൂത്രിതമായായിരുന്നു എന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. തൃശൂർ കേരള വർമ്മ കോളേജിലെ അധ്യാപികയായ പ്രിയ വർഗീസ് ഇപ്പോൾ ഡെപ്യൂട്ടേഷനിൽ സംസ്ഥാന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. ഒന്നര ലക്ഷം രൂപയാണ് അസോസിയേറ്റ് പ്രൊഫസ്സറുടെ ശമ്പളം.
Comments