മുംബൈ: ശിവസേന വക്താവ് സഞ്ജയ് റാവത്തിനെ രണ്ടാമത്തെ അഴിമതി കേസിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്ര ചാവൽ ഭൂമി തട്ടിപ്പ് കേസിലാണ് സഞ്ജയ് റാവത്തിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ജൂലൈ 1ന് ഹാജരാകണം എന്ന് കാട്ടിയാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ കൈയ്യിൽ കരുതണമെന്നും നോട്ടീസിൽ പറയുന്നു.
1034 കോടി രൂപയുടെ ഭൂമി കുംഭകോണ കേസാണ് പത്ര ചാവൽ അഴിമതി കേസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം ഇഡി അയച്ച നോട്ടീസിന് റാവത്ത് മറുപടി നൽകിയിരുന്നു. ചില അത്യാവശ്യ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും, ജൂലൈ 14ന് ഹാജരാകാമെന്നുമാണ് റാവത്ത് ഇഡിയെ അറിയിച്ചത്. എന്നാൽ ഈ മാസം അവസാനം വരെ മാത്രമാണ് ഇഡി റാവത്തിന് സമയം അനുവദിച്ചത്. അതിന് പിന്നാലെയാണ് പുതിയ കേസിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ, സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ 11.15 കോടി രൂപയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായി പ്രവീൺ റാവത്തിന്റെ പേരിലുള്ള 100 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാടും ഇഡി അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പ്രവീൺ റാവത്തിന്റെ 72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു.
കൂടാതെ, സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന്റെ പേരിലുള്ള 4,300 കോടി രൂപയുടെ പി എം സി ബാങ്ക് കള്ളപ്പണ ഇടപാട് കേസിലും ഇഡി അന്വേഷണം നടക്കുകയാണ്.
Comments