തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നുള്ള സിപിഎം എം എൽ എ, എ. എൻ. ഷംസീറിന്റെ നിലപാട് വർഗീയത ആളികത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിദേശത്ത് നിന്നും ഖുറാൻ കടത്തലും റംസാന് ഈന്തപ്പഴമെത്തിക്കലുമാണോ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയിൽ സ്വർണ്ണക്കള്ളക്കടത്തിനെ കുറിച്ചുള്ള ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. ദേശവിരുദ്ധ സ്വഭാവമുള്ള ഒരു കേസിൽ ആരോപണവിധേയനായിട്ടും, നിരവധി ചോദ്യങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തത് സംശയാസ്പദമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സ്വപ്നയ്‌ക്ക് പിന്നിൽ സംഘപരിവാറിന്റെ ഗൂഡാലോചനയാണെന്ന് പിണറായി വിജയൻ വിലപിക്കുന്നത് കാണുമ്പോൾ ജനങ്ങൾ പുച്ഛിക്കും. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഡാലോചന പോലും തെളിയിക്കാനാവാത്ത അദ്ദേഹത്തിന് രാജിവെക്കുന്നത് തന്നെയാണ് നല്ലതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
ദിവസവും നാമം ജപിക്കുന്നത് പോലെ സംഘപരിവാർ, സംഘപരിവാർ എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് പിണറായി വിജയൻ കരുതരുത്. സംഘപരിവാറിനോ ബിജെപിക്കോ എച്ച്ആർഡിഎസുമായി ബന്ധമില്ല. മുൻ എസ്എഫ്ഐ നേതാക്കളും ഇപ്പോഴും സിപിഎമ്മുമായി ബന്ധമുള്ളവരുമാണ് ഈ കമ്പനി നടത്തുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയ ആരോപണം കുടുംബത്തിനെതിരെ വരെ ഉന്നയിച്ചിട്ടും സ്വപ്നയ്‌ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കാത്തതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
ഷാജ് കിരൺ മുഖ്യമന്ത്രി വിദേശത്തേക്ക് പണം കടത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ട് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യാത്തതെന്താണ്? മറയ്‌ക്കാൻ പലതുമുള്ളതു കൊണ്ടാണ് പിണറായി ഒളിച്ചുകളിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധിയും യെച്ചൂരിയും ദില്ലിയിൽ ആശയപരമായ യോജിപ്പിലെത്തിയപ്പോൾ നിയമസഭയിൽ ആമാശയപരമായ വിയോജിപ്പു കാരണമാണ് സതീശനും പിണറായി വിജയനും തല്ല് കൂടുന്നത്. കോൺഗ്രസിന്റെ പ്രതിഷേധത്തിന് ഒരു ആത്മാർത്ഥയുമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Comments