മുംബൈ: കുർളയിൽ ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 18 ആയി. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ നിന്നും ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും അധികൃതർക്കുണ്ട്. ഇന്നലെ രാത്രിയോടെയാണ് നാല് നില കെട്ടിടം തകർന്നു വീണത്.
കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തകർന്ന് വീഴാൻ കാരണം എന്നാണ് വിവരം. 2016 ൽ ഈ കെട്ടിടം സി1 കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് ഇതിനെ സി2 ൽ ഉൾപ്പെടുത്തുകയായിരുന്നു. ഗുരുതരമായ തകരാർ ഉള്ള കെട്ടിടങ്ങളെയാണ് ബ്രിഹാൻ മുംബൈ കോർപ്പറേഷൻ സി1 കാറ്റഗറിയിൽ ഉൾപ്പെടുത്താറ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ശിവസേന വിമത എംഎൽഎ മങ്കേഷ് കുദൽക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments