കോതമംഗലം: വാരപ്പെട്ടി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ മതസ്പർദ്ധയും, ഹിന്ദു വിരുദ്ധതയും പ്രചരിപ്പിക്കുവാൻ നീക്കം. ഹിന്ദുവിരുദ്ധ പരാമർശങ്ങളുളള പോസ്റ്റ് ഗ്രൂപ്പിൽ ഇടുകയും അത് പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു. രക്ഷിതാക്കൾ പരാതിയുമായി എത്തിയതോടെ സംഭവം വിവാദമായി.
പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് നടത്തുന്നതിനുള്ള ‘A1Physics 2021-22 ‘എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ന് കെഎസ്‌കെ മുഹമ്മദ് സഖാഫി എന്ന പേര് രേഖപ്പെടുത്തിയ നമ്പരിൽ നിന്നായിരുന്നു പോസ്റ്റ്.
യഥാർത്ഥ ഇന്ത്യ ആരുടേതാണ് എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ചരിത്രം അവസാനം വരെ വായിക്കാം, ഗൗരി സുൽത്താനത്ത് മുതൽ നരേന്ദ്രമോദി വരെ ഇങ്ങനെ തുടങ്ങുന്ന പോസ്റ്റിൽ ഹിന്ദുവിരുദ്ധമായ വിവരങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. 1000 വർഷത്തെ മുസ്ലീം സാമ്രാജ്യം എന്ന തലക്കെട്ടിന് താഴെ എന്നിട്ടും ഹിന്ദുക്കൾ ഇന്ത്യയിൽ തന്നെ തുടർന്നതായും മുസ്ലീം ഭരണാധികാരികൾ അവരോട് ഒരിക്കലും അനീതി കാണിച്ചിട്ടില്ലെന്നും പറയുന്നു.
സമീപകാലത്ത് വെളിച്ചത്ത് വന്ന മുഗൾ അധിനിവേശത്തിന്റെ ക്രൂരതകളെയും ഹിന്ദു വംശഹത്യയെയും ഉൾപ്പെടെ വെളളപൂശുന്നതിന് ലക്ഷ്യമിട്ടുളളതാണ് പോസ്റ്റ് എന്ന് വ്യക്തമാണ്. ഹിന്ദുക്കൾക്ക് 100 വർഷത്തെ പഴക്കമില്ലെന്നും അവർ പറയുന്നത് മുസ്ലീങ്ങളെ ഉൻമൂലനം ചെയ്യുന്നതിനെക്കുറിച്ചാണെന്നും പോസ്റ്റിൽ പറയുന്നു. ഈ വിവരങ്ങൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ലഭ്യമാക്കണമെന്ന ആഹ്വാനവും ഇതിലുണ്ട്.
നിരവധി തവണ സന്ദേശം ഫോർവേഡ് ചെയ്യപ്പെട്ടിട്ടുളളതാണെന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പല വിദ്യാർഥികളും രക്ഷിതാക്കളുടെ മൊബൈലും, മൊബൈൽ നമ്പറും ആണ് ഓൺലൈൻ ക്ലാസുകൾക്കായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ സന്ദേശം കരുതിക്കൂട്ടി ഇട്ടതാണെന്ന് വ്യക്തമാണ്. അധ്യാപകരും, വിദ്യാർത്ഥികളും അടങ്ങിയ പഠന ഗ്രൂപ്പിൽ ഇത്തരത്തിൽ വിദ്വേഷം ജനിപ്പിക്കുന്ന സന്ദേശം പ്രത്യക്ഷപ്പെട്ടതും ദുരൂഹത വർദ്ധിപ്പിക്കുന്നു. തീവ്ര മതമൗലികവാദികളുടെ സ്വാധീനം മുൻപും കോതമംഗലത്ത് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Comments