തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ സ്പ്രിങ്ക്ളറിന്റെ മാസ്റ്റർ ബ്രെയിനാണെന്ന് സ്വപ്ന സുരേഷ്. കേരളത്തിലെ ആളുകളുടെ ഡേറ്റാബേസ് സെയിൽ നടന്നിട്ടുണ്ട്. ശിവശങ്കർ തന്നെയാണ് ഇത് തന്നോട് പറഞ്ഞിട്ടുള്ളത്. അന്ന് താൻ സ്പേസ് പാർക്ക് എന്ന പ്രൊജക്ടിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിന് പിന്നിൽ വീണാ വിജയൻ ആണ്. മുഖ്യമന്ത്രിയും മകളും ചേർന്ന് ശിവശങ്കറിനെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ബലിയാടാക്കി. ഇത്തരം കാര്യങ്ങൾ ശിവശങ്കർ തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സ്വപ്നാ സുരേഷ് പറഞ്ഞു.
താൻ പത്ത് വരെ പഠിച്ചില്ലെന്ന് എല്ലാവരും ആക്ഷേപിക്കുന്നുണ്ട്. എന്നാൽ എനിക്ക് ആരാണ് ജോലി തന്നതെന്ന് ആരും ചിന്തിക്കുന്നില്ല. ഐടിയുടെ ഹെഡ് പിഡബ്ല്യൂസിയാണ്. പിഡബ്ല്യൂസിയും വീണാ വിജയനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. വീണയുടെ കമ്പനിയായ എക്സാലോജികിന് ഇതിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. പിഡബ്ല്യൂസിയെക്കൊണ്ട് തന്നെ ജോലിക്ക് എടുപ്പിച്ചതിന് ശേഷം തനിക്കെതിരെ കേസ് കൊടുത്തു.
തന്റെ സത്യവാങ്മൂലത്തിൽ എവിടെയും ഷാർജാ ഭരണാധികാരിക്ക് കൈക്കൂലി കൊടുത്തതായി പറയുന്നില്ല. ഷാർജയിൽ ഐടി ഹബ്ബ് ആരംഭിക്കുന്നതിനായി മുഖ്യമന്ത്രിയും, വീണാ വിജയനും, ശിവശങ്കറും, നളിനി നെറ്റോയും, കമലയും പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ താൻ അത് നിരസിച്ചു. ഒരുപാട് മന്ത്രിമാർക്കും എംഎൽഎമാർക്കും ഡോക്ടറേറ്റ് ഉണ്ടെന്ന് പറയുന്നു. എന്നാൽ അവർ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ക്ലിഫ് ഹൗസിൽ വെച്ച് നിർണായക യോഗങ്ങൾ നടന്നിട്ടുണ്ട്. വീണാ വിജയൻ, കമല, മുഖ്യമന്ത്രി എന്നിവർ ഷാർജ ഷെയ്ഖിന് സമ്മാനങ്ങൾ കൊടുക്കുന്നുണ്ട്. അതിന്റെ വീഡിയോ ഉണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി.
Comments