ന്യൂഡൽഹി: സമുദ്രമേഖലയുടെ കാര്യത്തിൽ രാജ്യങ്ങൾക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കുക അസാദ്ധ്യമാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. മൾട്ടിഏജൻസി മാരിടൈം സെക്യൂരിറ്റി ഗ്രൂപ്പിന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്രത്തിന്റെ നിയമം വ്യത്യസ്തമാണെന്നും അജിത് ഡോവൽ പറഞ്ഞു. ഇന്തോ പസഫിക് മേഖലയിലെ ദക്ഷിണ ചൈന സമുദ്രഭാഗം കയ്യേറാനുള്ള ചൈനയുടെ ശ്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സമുദ്രമേഖലയിലെ പരമാധികാരം എന്നത് സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റപ്പെട്ടിരിക്കുന്നു. പ്രാദേശികമായ സമുദ്രമേഖലകളിൽ അതാത് രാജ്യങ്ങൾക്ക് പരമാധികാരം ഉണ്ടായിരിക്കും. എന്നാൽ പ്രത്യേക സാമ്പത്തിക മേഖലയുടെ കാര്യത്തിൽ ഇതിന് വ്യത്യാസമുണ്ടായിരിക്കും. ഇവിടെ ഓരോ രാജ്യങ്ങൾക്കും അനുവദനീയകാര്യങ്ങൾക്ക് നിയന്ത്രണം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കര മേഖലയുടെ അതിർത്തി തർക്കം ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കാം. എന്നാൽ സമുദ്ര മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇത്തരത്തിൽ പരിഹരിക്കുക അസാദ്ധ്യമാണ്. സമുദ്രത്തിന്റെ നിയമം വ്യത്യസ്തമാണ്. ഒരു രാജ്യത്തിനും സമുദ്രമേഖലയുമായി ബന്ധപ്പെട്ട തീരുമാനം ഒറ്റയ്‌ക്ക് കൈക്കൊള്ളാൻ സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments