ദുബായ് : യുഎഇ സ്ഥാപിച്ച കാലം മുതൽ അതിന്റെ വികസനത്തിനും നിർമ്മാണത്തിനും പുരോഗതിക്കും ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ ഹ്രസ്വ സന്ദർശനത്തിടെയാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യക്കാരോടുള്ള സ്നേഹം പ്രധാനമന്ത്രിയോട് പങ്കുവച്ചത്. കൂടിക്കാഴ്ചക്ക് ശേഷം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മടങ്ങിയിരുന്നു.
എല്ലാ നിലകളിലും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും വരും കാലയളവിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാൻ വ്യക്തമാക്കി. യുഎഇയോടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഊഷ്മളമായ വികാരങ്ങൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് സ്ഥിരതയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
രണ്ടു സൗഹൃദ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ വർധിപ്പിക്കുന്നതിൽ അതിന്റെ പങ്കിനെയും സാഹോദര്യ രാജ്യങ്ങളിൽ നിന്നുള്ള യുഎഇയിൽ താമസിക്കുന്ന എല്ലാ കമ്മ്യൂണിറ്റികളുടെയും ഗണ്യമായ സംഭാവനയെയും ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള തന്ത്രപരമായ സഹകരണത്തിന്റെയും സമഗ്രമായ സാമ്പത്തിക പങ്കാളിത്തത്തിന്റെയും വെളിച്ചത്തിൽ ഇരുപക്ഷവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ചർച്ചയായി.
കഴിഞ്ഞ ദിവസം ഹ്രസ്വ സന്ദർശനത്തിനായി യുഎഇയിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയിരുന്നു. യുഎഇ പ്രസിഡണ്ടിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തെ ‘പ്രിയ സഹോദരൻ’ എന്നാണ് വിശേഷിപ്പിച്ചത്.
Comments