കോഴിക്കോട്: എകെജി സെന്ററിലേയ്‌ക്ക് നാടൻ പടക്കമെറിഞ്ഞതിന് പിന്നാലെ കോൺഗ്രസ്-സിപിഎം വാക്ക്പോര് കടുത്തു. ഇരു വിഭാഗങ്ങളിലെയും നേതാക്കൾ തമ്മിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വാക്ക് പോര് നടത്തുകയാണ്. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. എന്നാൽ സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാൻ സിപിഎം നടത്തിയ നാടകമാണെന്ന് കോൺഗ്രസും പറഞ്ഞു. പാർട്ടി ഓഫീസിന് നേരെ അക്രമം നടത്തിയത് സിപിഎം തന്നെയാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുവെന്ന് പികെ ഫിറോസ് പറഞ്ഞു. ഇതിന് ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.
ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ വന്ന സി.പി.എം ക്രിമിനലുകൾ സഞ്ചരിച്ച ഇന്നോവയുടെ പിറകിൽ മാഷാ അള്ളാഹ് എന്ന സ്റ്റിക്കറൊട്ടിച്ച് തീവ്രവാദികളാണ് കൊലയ്‌ക്ക് പിന്നിലെന്ന് പ്രചരിപ്പിച്ചത് സിപിഎമ്മാണ്. തലശ്ശേരിയിൽ കാരായിമാരുടെ നേതൃത്വത്തിൽ ഫസലിനെ കൊന്ന് രക്തത്തുള്ളികൾ ഒരു ടവ്വലിലാക്കി ആർ.എസ്.എസ്സുകാരന്റെ വീട്ടുപടിക്കൽ ഉപേക്ഷിച്ച് കൊലപാതകം വഴി തിരിച്ചു വിടാൻ ശ്രമിച്ചത് സിപിഎമ്മാണെന്ന് പികെ ഫിറോസ് ചൂണ്ടിക്കാണിക്കുന്നു.
വടകര മേമുണ്ടയിൽ ആർ.എസ്.എസ്സിന്റെ ഫ്ലക്സ് ബോർഡുകൾ തകർത്ത് അവിടെയുള്ള മദ്രസയിൽ കൊണ്ടു പോയിട്ട് കലാപമുണ്ടാക്കാൻ സിപിഎം ശ്രമിച്ചു. ബേപ്പൂരിൽ കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി സ്ഥാപിച്ച സർവേ കുറ്റികൾ പിഴുതപ്പോൾ യൂത്ത് ലീഗുകാർ അമ്പലത്തിലെ കുറ്റി പിഴുതു എന്ന് പ്രചരിപ്പിച്ച് വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. ആലപ്പുഴയിൽ കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ നോക്കി. ഒടുവിൽ പിടിക്കപ്പെട്ടത് അഞ്ച് സി.പി.എം പ്രവർത്തകരാണെന്നും പികെ ഫിറോസ് പറയുന്നു.
Comments