സോൾ: ലോകം മുഴുവനും കൊറോണ മഹാമാരി പടർന്നപ്പോൾ ഉത്തര കൊറിയയിൽ മാത്രം മഹാമാരി സ്ഥിരീകരിക്കാത്തിന്റെ കാരണമായിരുന്നു ആദ്യം ആളുകൾക്ക് അറിയേണ്ടിയിരുന്നത്. രണ്ടരവർഷത്തിന് ശേഷം ഉത്തരകൊറിയയിൽ ‘ പ്രത്യേകതരം പനി’ പടരുന്നുവെന്ന് സ്ഥിരീരിച്ചപ്പോൾ അതെങ്ങനെയെന്നായി സംശയം. ഒടുവിൽ ഈ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകിയിരിക്കുകയാണ് രാജ്യം.
തങ്ങളുടെ രാജ്യത്ത് കൊറണ പടരാൻ കാരണമായത് ദക്ഷിണ കൊറിയയിൽ നിന്നുവന്ന ബലൂണുകളാണെന്നാണ് ഉത്തര കൊറിയ ആരോപിക്കുന്നത്. ദക്ഷിണ കൊറിയയിൽ നിന്നും പറന്നുവന്ന ബലൂണുകളുമായി സമ്പർക്കം പുലർത്തിയവരിലൂടെയാണ് രാജ്യത്ത് കൊറോണ പടർന്നത് എന്നാണ് അധികൃതരുടെ വാദം. കൊറോണ പടർന്ന് കൊണ്ടിരിക്കുന്ന ഇഫോ നഗരത്തിലുള്ള ചിലർ ഏപ്രിൽ മാസത്തിൽ ഏലിയൻ വസ്തുക്കളുമായി സമ്പർക്കം പുലർത്തിയെന്നും അതിന് പിന്നാലെ ഇവർക്ക് ഒമിക്രോൺ രോഗബാധ കണ്ടെത്തിയെന്നുമായിരുന്നു അധികൃതർ ചൂണ്ടിക്കാട്ടിയത്.
ദക്ഷിണ കൊറിയൻ ആക്ടിവിസ്റ്റുകളടക്കമുള്ളവർ അതിർത്തി വഴി ബലൂണുകളും മറ്റും വടക്കൻ കൊറിയയിലേക്ക് പറപ്പിച്ച് വിടുന്ന പതിവുണ്ട്. നോട്ടീസുകളും വടക്കൻ കൊറിയൻ പൗരന്മാർക്കുള്ള സഹായവുമെല്ലാം ഇങ്ങനെ അയയ്‌ക്കാറുണ്ട്. കിം ഭരണകൂടത്തിനെതിരായ വിമർശനങ്ങൾ ഇത്തരം നോട്ടീസുകളിലുണ്ടാകാറുണ്ട്. കൊറോണ കാലത്ത് സഹായങ്ങളയക്കുന്നതായി വ്യക്തമാക്കി ഇത്തരത്തിൽ ബലൂണുകൾ അയച്ചിരുന്നു. ഇതിനെതിരെയാണ് ഉത്തര കൊറിയയുടെ പരോക്ഷ വിമർശനം.
എന്നാൽ ബലൂണുകൾ കാരണം നോർത്ത് കൊറിയയിൽ കൊവിഡ് പടരാൻ ഒരു സാധ്യതയുമില്ലെന്ന് ദക്ഷിണകൊറിയൻ യൂണിഫിക്കേഷൻ മന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം ഉത്തരകൊറിയയിൽ 47 ലക്ഷം പേർക്കെങ്കിലും പനി ബാധിച്ചെന്നാണ് വിവരം. വാക്സിനേഷൻ യജ്ഞം നടപ്പാക്കാനും ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോംഗ് ഉൻ നേരത്തെ വിസമ്മതിച്ചിരുന്നു. ഇപ്പോഴും വാക്സിൻ വിതരണം തുടങ്ങിയോ എന്ന വിവരം ലഭ്യമല്ല.മുൻപ് മാസ്‌കുകളും മറ്റും ചൈനയിൽ നിന്നും വാങ്ങിയിരുന്നുവെങ്കിലും അതിനും പിന്നീട് വിലക്കേർപ്പെടുത്തിയിരുന്നു.
Comments