തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. ചാത്തൻപാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് നിഗമനം.
മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ, മണിക്കുട്ടന്റെ അമ്മയുടെ സഹോദരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. മണിക്കുട്ടനെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടത്. മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം മണിക്കുട്ടൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്.
പ്രദേശത്ത് തട്ടുകട നടത്തിയാണ് മണിക്കുട്ടൻ ജീവിച്ചിരുന്നത്. അടുത്തിടെയായി മണിക്കുട്ടൻ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം കടബാദ്ധ്യതയെ തുടർന്ന് പാലക്കാടും ദമ്പതികൾ ജീവനൊടുക്കി. ആലത്തൂർ സ്വദേശികളായ സുകുമാരൻ, ഭാര്യ സത്യഭാമ എന്നിവരാണ് പളനിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ചത്. ഇവർക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.
Comments