എറണാകുളം/ന്യൂഡൽഹി: പീഡന കേസിൽ നടനും സംവിധായകനുമായ വിജയ് ബാബുവിനെതിരെ യുവ നടി സുപ്രീംകോടതിയിൽ. വിയജ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവനടി സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
പലകാര്യങ്ങളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടികൾ ആണ് വിജയ് ബാബുവിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വിദേശത്തു നിന്നും മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത് തന്നെ നിയമപരമായി നിലനിൽക്കുന്നില്ല. വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകുമ്പോൾ ഇതൊന്നും കോടതി പരിഗണിച്ചിരുന്നില്ല. അതിനാൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും ഹർജിയിൽ നടി ആവശ്യപ്പെടുന്നു.
വിജയ് ബാബുവിന്റെ സ്വാധീനം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വിജയ് ബാബു പുറത്തു നിന്നാൽ സാക്ഷികളെ സ്വാധീനിക്കും. എല്ലാ മേഖലയിലും വലിയ സ്വാധീനം ഉള്ള വ്യക്തിയാണ് വിജയ് ബാബു. അതിനാൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. രണ്ട് ഹർജി ലഭിച്ചതോടെ വിജയ് ബാബു വിഷയത്തിൽ വലിയ വാദപ്രതിവാദങ്ങൾക്കാകും സുപ്രീംകോടതി സാക്ഷ്യം വഹിക്കുക.
Comments