തിരുവനന്തപുരം: എകെജി സെന്ററിന്റെ മതിലിലേക്ക് പടക്കം എറിഞ്ഞ സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുള്ളതായി പോലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. അക്രമിയ്‌ക്ക് വഴിയിൽവെച്ച് സ്‌ഫോടക വസ്തു കൈമാറുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
അക്രമിയ്‌ക്ക് മറ്റൊരാളിൽ നിന്നും സഹായം ലഭിച്ചതായി നേരത്തെ തന്നെ പോലീസിന് സംശയം ഉണ്ടായിരുന്നു. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ സിസിടിവി പരിശോധിച്ചതിൽ നിന്നും ലഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. പടക്കം എറിയുന്നതിന് മുൻപ് അക്രമി എകെജി സെന്ററിന് മുൻപിൽ എത്തി പരിശോധന നടത്തിയിരുന്നു. ആ സമയം ഇയാളുടെ വണ്ടിയിൽ പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നില്ല. എന്നാൽ പടക്കം എറിയാൻ പിന്നീട് എത്തിയപ്പോൾ വണ്ടിയിൽ പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വഴിയിൽവെച്ച് മറ്റാരോ ആണ് പടക്കം അക്രമിയ്‌ക്ക് കൈമാറിയത്. ചുവന്ന സ്‌കൂട്ടറിലാണ് പ്രതി എത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു.
സംഭവത്തിൽ ഇന്ന് രാവിലെ അന്വേഷണ സംഘം പ്രത്യേക യോഗം ചേർന്നിരുന്നു. യോഗത്തിൽ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് ചർച്ച ചെയ്തിരുന്നു. ഇതിലാണ് പ്രതിയ്‌ക്ക് മറ്റൊരാളിൽ നിന്നും സഹായം ലഭിച്ചെന്ന വിലയിരുത്തലിൽ പോലീസ് എത്തുന്നത്. വൈകീട്ടോട് കൂടി അന്വേഷണത്തിൽ കൂടുതൽ പുരോഗതിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
Comments