മുംബൈ: മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രി പദം വ്യക്തിപരമായി മോഹിച്ചിരുന്നതല്ലെന്ന് ഏകനാഥ് ഷിൻഡെ. താൻ മോഹിച്ചിട്ടില്ല, വിധിയാണ് ഈ ചുമതലയിൽ കൊണ്ടെത്തിച്ചതെന്നും ഷിൻഡെ പറഞ്ഞു. സ്പീക്കർ തിരഞ്ഞെടുപ്പിന് ശേഷം നിയമസഭയിൽ സംസാരിക്കുകയായിരുന്നു മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.
ബിജെപിക്ക് 115 എംഎൽമാരുടെ പിന്തുണ ഉണ്ടായിരുന്നു, തന്റെ പക്ഷത്ത് 50 പേരും. എന്നിട്ടും ബിജെപി തന്നോട് വലിയ കനിവ് കാണിച്ചു. മുഖ്യമന്ത്രി പദം തനിക്ക് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി പദം ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും തനിക്കുണ്ടായിരുന്നില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു.
ഇപ്പോഴിതാ ബിജെപി-ശിവസേന സഖ്യസർക്കാർ അധികാരത്തിലേറി. ബാലാസാഹേബ് താക്കറെയുടെ വിശ്വാസങ്ങളെ മുറുകെപിടിച്ചാണ് ഈ മുന്നേറ്റം. ബാലാസാഹേബിന്റെ സൈനികനാണ് ഇപ്പോൾ മുഖ്യമന്ത്രി പദത്തിലുള്ളതെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.
ഇത്രനാളും നമ്മൾ കണ്ട മാറ്റം ഇപ്രകാരമായിരുന്നു. പ്രതിപക്ഷത്തുള്ളവർ സർക്കാരിനോട് ചായ്‌വ് കാണിക്കുന്നു. എന്നാലിപ്പോൾ സർക്കാരിൽ നിന്ന് പ്രതിപക്ഷത്തേക്ക് ആളുകൾ ചേക്കേറുന്നതായിരുന്നു മാറ്റമെന്നും ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഷിൻഡെ വിമർശനമുന്നയിച്ചു.
ഷിൻഡെ പക്ഷ എംഎൽഎമാർ പലരുമായും ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു ഉദ്ധവ് ക്യാമ്പിന്റെ വാദം. ആദ്യം പറഞ്ഞു അഞ്ച് എംഎൽഎമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന്. പിന്നീട് 10, 20, 25 എന്നിങ്ങനെയായി നമ്പർ. ഷിൻഡെ പക്ഷത്തുള്ള ഈ 25 എംഎൽഎമാർ ആരൊക്കെയാണെന്ന് ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നു. എന്തായാലും ഊഹാപോഹങ്ങളും മുൻവിധികളുമെല്ലാം തെറ്റിപ്പോയെന്ന് തെളിഞ്ഞു. ഒരു എംഎൽഎയെയും നിർബന്ധിച്ച് തന്റെ പക്ഷത്ത് ഇരുത്തിയിട്ടില്ല.
ബാലാസാഹേബ് താക്കറെയുടേയും ആനന്ദ് ഡിഗെയുടെയും പ്രത്യയശാസ്ത്രത്തെ അനുഗമിക്കുന്ന തന്നെപോലെയുള്ള ഒരു സാധാരണ പ്രവർത്തകന് ഇത് വലിയ കാര്യമാണെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞു.
Comments