എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുന്നു. മൂന്നാം ദിനം നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 116 റൺസ് നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യക്ക് 248 റൺസ് ലീഡായി. 47 റൺസുമായി ചേതേശ്വർ പുജാരയും 25 റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ശുഭ്മാൻ ഗിൽ 4 റൺസുമായും ഹനുമ വിഹാരി 11 റൺസുമായും കൂടാരം കയറി. ഒരിക്കൽക്കൂടി പരാജയപ്പെട്ട വിരാട് കോഹ്ലി 20 റൺസെടുത്ത് പുറത്തായി.
നേരത്തേ, പേസർമാരുടെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 284 റൺസിൽ ഇന്ത്യ അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ബെയർസ്റ്റോയും (106) 36 റൺസ് നേടിയ സാം ബില്ലിംഗ്സും ഇംഗ്ലീഷ് നിരയിൽ ചെറുത്ത് നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റും ക്യാപ്ടൻ ജസ്പ്രീത് ബൂമ്ര 3 വിക്കറ്റും മുഹമ്മദ് ഷമി 2 വിക്കറ്റും ശാർദുൽ താക്കൂർ 1 വിക്കറ്റും നേടി.
നേരത്തേ ഋഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറി കരുത്തിൽ, ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 416 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ 5 വിക്കറ്റ് വീഴ്‌ത്തി. സ്റ്റ്യുവർട്ട് ബ്രോഡിന്റെ ഒരോവറിൽ എക്സ്ട്രാസ് ഉൾപ്പെടെ ഇന്ത്യ 35 റൺസ് അടിച്ച് കൂട്ടിയപ്പോൾ മൂന്ന് റെക്കോർഡുകൾ പിറന്നു. ടെസ്റ്റിൽ ഒരോവറിൽ വഴങ്ങുന്ന ഏറ്റവും ഉയർന്ന റൺസ് എന്ന നാണം കെട്ട റെക്കോർഡ് ബ്രോഡിന് കിട്ടി. ഒപ്പം ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് ഇന്ത്യൻ ക്യാപ്ടൻ ബൂമ്രയും സ്വന്തമാക്കി.
Comments