ഇംഫാൽ: മണിപ്പൂരിലെ നോനി ജില്ലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു. നാലാം ദിവസവും തുടർന്ന തിരച്ചിലിൽ എട്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 42 ആയി.
റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിനായി തിരഞ്ഞെടുത്ത പ്രദേശത്തായിരുന്നു മണ്ണിടിച്ചിലുണ്ടായത്. ജിറിബാമിൽ നിന്ന് ഇംഫാലിലേക്ക് ആരംഭിക്കുന്ന റെയിൽപാളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം.
ഇതേ പ്രദേശത്ത് പദ്ധതിക്ക് സുരക്ഷയൊരുക്കുന്നതിനായി സൈനികർ താമസിച്ചിരുന്ന ക്യാമ്പിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണിരുന്നു. ടെറിട്ടോറിയൽ ആർമിയുടെ 107-ാം വിഭാഗമാണ് മേഖലയിൽ സുരക്ഷാ ദൗത്യത്തിനുണ്ടായിരുന്നത്. അപകടസ്ഥലത്ത് മണ്ണിനടിയിൽപ്പെട്ടുപോയ മുഴുവൻ ആളുകളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഏകദേശം ഒരു കിലോമീറ്റർ ഏരിയയിലാണ് മണ്ണിടിച്ചിൽ സംഭവിച്ചത്. അതിനാൽ തിരച്ചിൽ പൂർത്തിയാകാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിനിടെ പരിക്കേറ്റ സൈനികർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടംബത്തിന് 5,00,000 ലക്ഷം രൂപ നൽകുമെന്നും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അറിയിച്ചിരുന്നു.
Comments