ഇറ്റാനഗർ:കുറുങ് കുമേയ് ജില്ലയിലെ ഇന്ത്യ-ചൈന അതിർത്തിയെ ബന്ധിപ്പിക്കുന്ന പാലം കനത്ത മഴയിൽ ഒലിച്ച് പോയതായി റിപ്പോർട്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് (ബിആർഒ) ഇക്കാര്യം വ്യക്തമാക്കിയത്. കുരോരു ഗ്രാമത്തിൽ ഒയോങ് നദിയ്‌ക്ക് കുറുകെ നിർമ്മിച്ചിരുന്ന പാലമാണ് തകർന്നത്. പാലത്തിന്റെ 100 മീറ്റർ ഒഴികെ മുഴുവൻ ഭാഗവും തകർന്നു. വളരെ വലിയ നഷ്ടമാണ് ഉണ്ടായതെന്ന് ബിആർഒ ചീഫ് എൻജീനിയർ ബ്രിക് അനിരുദ്ധ് എസ് കൻവർ വ്യക്തമാക്കി.
പ്രോജക്ട് അരുണാനകിന് കീഴിൽ ബോർഡർ റോഡ് ടാസ്‌ക് ഫോഴ്‌സിന്റെ റോഡ് നിർമാണ കമ്പനി (ആർസിസി) റോഡ് പുനരുദ്ധാരണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളും ആളുകളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് കമാൻഡർ റോഷൻ അറിയിച്ചു. ലിങ്ക് റോഡിന്റെ പുനരുദ്ധാരണം വേഗത്തിൽ തന്നെ പൂർത്തിയാക്കുമെന്ന് കുറുങ് കുമേയുടെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഷിൻ ഗാവോ അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ജൂലൈ മാസത്തിൽ ശരാശരി 94 മുതൽ 106 ശതമാനം വരെ അധിക മഴ ലഭിക്കുമെന്നാണ് പ്രവചനം.
1971-2020 ലെ കണക്കുകൾ പ്രകാരം ശരാശരി ലഭിക്കേണ്ട മഴയുടെ അളവ് 280.4 മില്ലിമീറ്ററാണ്. ജൂലൈ 2 വരെ ഗുജറാത്തിൽ 37 ശതമാനം മഴയുടെ കുറവും ഒഡീഷയിൽ 34 ശതമാനവും മഹാരാഷ്‌ട്രയിൽ 25 ശതമാനത്തിന്റെയും ഛത്തീസ്ഗഡിൽ 25 ശതമാനത്തിന്റെയും കുറവുണ്ട്. രാജസ്ഥാനിൽ 33 ശതമാനം അധികം മഴ ലഭിച്ചു.
Comments