എഡ്ജ്ബാസ്റ്റൺ: ബിർമിംഗ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. നാലാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ 3 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ജോ റൂട്ടും ജോണി ബെയർസ്റ്റോയും തമ്മിലുള്ള 150 റൺസിന്റെ പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്. ഒരു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 119 റൺസ് കൂടി മതി. റൂട്ട് 76 റൺസുമായും ബെയർസ്റ്റോ 72 റൺസുമായി ബാറ്റിംഗ് തുടരുകയാണ്.
378 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് 109 റൺസ് ചേർക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന റൂട്ടും ബെയർസ്റ്റോയും ഇംഗ്ലണ്ടിനെ കരകയറ്റുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 107 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമായിരുന്നു ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരായ ലീസും ക്രോളിയും പിരിഞ്ഞത്. ബൂമ്രക്കാണ് ഇംഗ്ലീഷ് ഇന്നിംഗ്സിലെ 2 വിക്കറ്റുകളും. അലക്സ് ലീസ് റണ്ണൗട്ടാകുകയായിരുന്നു.
നേരത്തെ, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 245 റൺസിൽ അവസാനിച്ചിരുന്നു. 66 റൺസെടുത്ത ചേതേശ്വർ പുജാരയും 57 റൺസെടുത്ത ഋഷഭ് പന്തുമാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ. 33 റൺസിന് 4 വിക്കറ്റ് വീഴ്‌ത്തിയ നായകൻ ബെൻ സ്റ്റോക്സും 2 വിക്കറ്റ് വീതം വീഴ്‌ത്തിയ സ്റ്റ്യുവർട്ട് ബ്രോഡും മാറ്റി പോട്സുമാണ് ഇംഗ്ലീഷ് ബൗളിംഗ് നിരയിൽ തിളങ്ങിയത്.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 416 റൺസ് നേടിയിരുന്നു. മറുപടിയായി 284 റൺസിന് പുറത്തായ ആതിഥേയർ ഇന്ത്യക്ക് 132 റൺസിന്റെ ലീഡ് സമ്മാനിച്ചിരുന്നു. എന്നാൽ, സമീപകാലത്തെ ടെസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായി 300ന് മുകളിലെ വിജയലക്ഷ്യങ്ങൾ പിന്തുടർന്ന് ജയിച്ച ആത്മവിശ്വാസമാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുന്നത്.
Comments