ജയ്പൂർ : ഉദയ്പൂരിൽ ഇസ്ലാമിക തീവ്രവാദികൾ ഹിന്ദു യുവാവിന്റെ തലയറുക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ. ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ച് വീഡിയോ ഉണ്ടാക്കി സമൂഹത്തിൽ ഭീതി പടർത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേരെയാണ് ഹനുമാൻഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃത ആയുധങ്ങളുടെ ചിത്രങ്ങളും ഇവർ ഉൾപ്പെടുത്തിയിരുന്നു. വീഡിയോ വൈറലായതോടെയാണ് പോലീസ് യുവാക്കളെ പിടിയിലായത്.
ടാർസെം പുരി(26), മഹാവീർ പ്രസാദ്(35), റഹ്മത്ത് അലി, ഇഖ്ബാൽ ഹുസൈൻ(36), പീതാംബർ ലാൽ(21) എന്നിവരാണ് പിടിയിലായത്.അനധികൃത ആയുധങ്ങൾ ഉള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു എന്ന കുറ്റത്തിനാണ് ടാർസെം പുരിയെ പിടികൂടിയത്. റഹ്മത്ത് അലിയും മഹാവീർ പ്രസാദും ആയുധങ്ങളേന്തി നിൽക്കുന്ന ചിത്രം എടുത്തതിനാണ് കേസ്. ഉദയ്പൂര് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ ഭീതി പടർത്തിയതിനാണ് ഇഖ്ബാൽ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്.
നൂപുർ ശർമ്മയെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് ഉദയ്പൂരിൽ കനയ്യ ലാൽ എന്ന തുന്നൽക്കാരനെ ഇസ്ലാമിക തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. തുടർന്ന് ഇതിന്റെ വീഡിയോയും ഇവർ പ്രചരിപ്പിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട നാല് പ്രതികൾ ഇപ്പോൾ എൻഐഎ കസ്റ്റഡിയിലാണ്.
Comments