അഹമ്മദാബാദ്: സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനായി മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്ന സംസ്ഥാനമായി ഗുജറാത്ത്. സംസ്ഥാന തലത്തിൽ നടത്തിയ സ്റ്റാർട്ടപ്പ് റാങ്കിംഗ് 2021 ലാണ് മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം ഗുജറാത്ത് കരസ്ഥമാക്കിയത്. തുടർച്ചയായി മൂന്നാം തവണയാണ് പുരസ്‌കാരം ലഭിക്കുന്നത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. രാജ്യത്തെ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്റ്റാർട്ടപ്പ് അന്തരീക്ഷം വിലയിരുത്തിയാണ് മികച്ച സംസ്ഥാനത്തെ തീരുമാനിച്ചത്.തിരഞ്ഞെടുപ്പിൽ ഗുജറാത്ത് മുന്നിൽ എത്തി. ഗുജറാത്ത് സ്റ്റാർട്ടപ്പ് സെല്ലിന്റെ നോഡൽ ഓഫീസറും ഇൻഡസ്ട്രീസ് കമ്മീഷണറുമായ ഡോ. രാഹുൽ ഗുപ്ത, വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എസ്‌ജെ ഹൈദർ എന്നിവർക്ക് പീയുഷ് ഗോയൽ പുരസ്‌കാരം കൈമാറി.
ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രഡും( ഡിപിഐഐടി) സ്റ്റാർട്ടപ്പ് ഇന്ത്യയും ചേർന്ന് നടത്തിയ റാങ്കിംഗിൽ സംരഭകത്തം, നിക്ഷേപ സഹായം, മാർഗദർശനം, അധികാരികളുടെ സഹകരണം, നൂതന ആശയങ്ങളുടെ പരിപോഷണം തുടങ്ങിയ 26 ഗുണങ്ങളാണ് വിലയിരുത്തിയത്.
സ്റ്റാർട്ടപ്പുകളിൽ 150 ൽ പരം സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം, 300 സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തം,സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനായി സ്റ്റുഡൻഡ് ഇന്നവേഷൻ ഫണ്ട് തുടങ്ങിയ ഗുജറാത്തിന്റെ ആശയങ്ങളും പദ്ധതികളും കേന്ദ്രം എടുത്ത് പറഞ്ഞു. സ്റ്റാർട്ടപ്പുകളിലൂടെ സാമ്പത്തിക ഭദ്രത കൈവരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി. കഴിഞ്ഞ 5 വർഷങ്ങളിലായി സ്റ്റാർട്ടപ്പ് മേഖലയിൽ വൻ കുതിപ്പ് സംഭവിച്ചതായും സ്വാശ്രയശീലമുള്ള ഇന്ത്യ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 14,200 ലധികം സ്റ്റാർട്ടപ്പുകളാണ് ഗുജറാത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2018 മുതലാണ് ഡിപിഐഐടി റാങ്കിംഗ് ആരംഭിച്ചത്. നൂതന ആശയങ്ങളെയും സംരംഭകരെയും പ്രോത്സാപ്പിക്കുകയാണ് ലക്ഷ്യം. 2016 ൽ പ്രധാനമന്ത്രിയാണ് സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചത്. നിലവിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമാണ്. 72,000 ത്തോളം സ്റ്റാർട്ടപ്പുകളും 100 ഓളം യൂണിക്കോണുകളും രാജ്യത്തുണ്ട്.
Comments