ബിർമിങ്ഹാം: ഇംഗ്ലണ്ടിനെരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ പരാജയം. മുൻ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും മധ്യനിര ബാറ്റർ ജോണി ബെയർസ്‌റ്റോയുടെയും സെഞ്ച്വറികളാണ് ആതിഥേയർക്ക് ഉജ്വല വിജയം സമ്മാനിച്ചത്. അഞ്ചാം ദിനത്തിൽ ഒറ്റ വിക്കറ്റുകളും നഷ്ടപ്പെടുത്താതെ ആദ്യ സെക്ഷനിൽ തന്നെ ഇംഗ്ലണ്ട് വിജയം നേടുകയായിരുന്നു.
നാലാം വിക്കറ്റിൽ റൂട്ടിന്റെയും ബെയര്‍സ്റ്റോയുടെയും മികച്ച ബാറ്റിങാണ് ഇംഗ്ലീഷ് പടയ്‌ക്ക് ആധികാരിക വിജയം നേടാനായത്. ഇരുവരുടെയും അപരാജിതമായ 269 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മേൽ അനായാസ ജയം നേടാൻ സാധിച്ചത്. റൂട്ട് 142 റൺസ് നേടി. 173 പന്തുകളിൽ നിന്നാണ് റൂട്ട് ഇത്രയും തികച്ചത്. ബെയർസ്‌റ്റോ(114) റൺസുമായി റൂട്ടിന് ഉറച്ച പിന്തുണ നൽകി. 145 പന്തുകളിൽ നിന്നാണ് ബെയര്‍സ്റ്റോയുടെ പ്രകടനം.
ഈ വിജയത്തോടെ പരമ്പര 2-2ന് സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ വർഷം നടന്ന പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ട് നിൽക്കുകയായിരുന്നു. എന്നാൽ അവസാന ടെസ്റ്റ് കളിക്കാരുടെ കൊറോണ ബാധയെ തുടർന്ന് മാറ്റിവയ്‌ക്കുകയായിരുന്നു. ഈ ടെസ്റ്റാണ് ഇപ്പോൾ നടത്തിയത്.
കൊറോണ ബാധിച്ചതിനാൽ ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ അഭാവത്തിൽ പേസ് ബൗളർ ജസ്പ്രീത് ബൂംറയാണ് ഇന്ത്യയെ നയിച്ചത്. നാലാം ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റിന് 169 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ദിവസം ജയിക്കാൻ 7 വിക്കറ്റ് ബാക്കി നിൽക്കെ 119 റൺസ് കൂടി വേണമായിരുന്നു. അഞ്ചാം ദിനത്തിൽ ഇന്ത്യൻ ബൗളർമാർ അത്ഭുതങ്ങൾ നടത്തുമെന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശ സമ്മാനിച്ചാണ് ഇംഗ്ലീഷ് ബാറ്റർമാർ അടിച്ചുതകർത്തത്. രണ്ട് താരങ്ങളും ഇന്ത്യൻ ബൗളിങ് നിരയെ അനായാസം നേരിട്ട് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരു ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടിയ ബെയർസ്‌റ്റോ ആണ് മാൻ ഓഫ് ദി മാച്ച്. സ്‌കോർ: ഇന്ത്യ 416,245. ഇംഗ്ലണ്ട് 284, 3 ന് 378.
Comments