തൃശൂർ: മലപ്പുറത്തും കൊച്ചിയിലും നടന്ന ആക്രമണങ്ങൾക്ക് ശേഷം തൃശൂരിലും തെരുവുനായ ആക്രമണം റിപ്പോർട്ട് ചെയ്തു. തൃശൂർ തളിക്കുളത്ത് നമ്പിക്കടവിൽ നാല് കുട്ടികൾക്കാണ് കടിയേറ്റത്. ഇതോടെ നായയെ നാട്ടുകാർ തല്ലിക്കൊന്നു.
തീർത്ഥ, ഹംദാൻ, അമീൻ, അമൃത എന്നീ കുട്ടികൾക്കാണ് കടിയേറ്റത്. പത്താം വാർഡിലെ തീർത്ഥയാണ് തെരുവുനായയുടെ ആക്രമണത്തിന് ആദ്യം ഇരയായത്. പിന്നീട് ഹംദാൻ, അമീൻ എന്നിവരെ നായ ആക്രമിച്ചു. അമീന്റെ കരച്ചിൽ കേട്ടെത്തിയതായിരുന്നു അമൃത. തുടർന്നാണ് അമൃതയ്‌ക്കും കടിയേറ്റത്.
കുട്ടികളുടെ കാലുകൾക്കും കൈകൾക്കും ചെവിയ്‌ക്കുമെല്ലാമാണ് പരിക്കേറ്റത്. ഇതിന് ശേഷം പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നായ കടിച്ചുകീറി. തുടർന്ന് കടൽതീരത്തേക്ക് പോയ നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അതേസമയം നിലമ്പൂരിൽ നിരവധി പേരെ കടിച്ച് പരിക്കേൽപ്പിച്ച നായയെ ഇന്ന് രാവിലെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിലായി 14 പേരെയായിരുന്നു നിലമ്പൂരിൽ ഒരേ നായ തന്നെ ആക്രമിച്ചത്. ഒടുവിൽ പട്ടിപിടുത്തക്കാർ എത്തി കുടുക്കുകയായിരുന്നു.
Comments