തിരുവനന്തപുരം: എകെജി സെന്ററിൽ നിന്നും തങ്ങളെ ആരും ഇറക്കി വിട്ടില്ലെന്ന് എസ്ഡിപിഐ നേതാക്കൾ. എകെജി സെന്റർ സന്ദർശിക്കാൻ എത്തിയ നേതാക്കളെ തിരിച്ചയച്ചു എന്ന സിപിഎമ്മിന്റെ വിശദീകരണം എസ്ഡിപിഐ തള്ളി. എകെജി സെന്ററിൽ എത്തിയപ്പോൾ ഇരിക്കാൻ പറഞ്ഞുവെന്നും പത്ത് മിനുട്ട് അവിടെ ഇരുന്ന ശേഷമാണ് തിരിച്ചു പോയതെന്നും എസ്ഡിപിഐ നേതാവ് മൂവാറ്റുപുഴ അഷറഫ് മൗലവി വ്യക്തമാക്കി.
നേതാക്കളെ കാണണമെന്ന് തങ്ങൾ ആവശ്യപ്പെട്ടില്ല. ഇറങ്ങി പോകാൻ അവരും ആവശ്യപ്പെട്ടില്ല. അഷറഫ് മൗലവി വിശദീകരിച്ചു. ജൂലൈ 1ന് എകെജി സെന്ററിൽ എത്തിയ എസ്ഡിപിഐക്കാർ സിപിഎം നേതാക്കളെ കാണണമെന്ന് സെക്യൂരിറ്റി ജീവനക്കാരോട് ആവശ്യപ്പെട്ടു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. നേതൃത്വം അനുമതി നിഷേധിച്ചതോടെ അവർ പുറത്തിറങ്ങി എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പുറത്തിറങ്ങിയ എസ്ഡിപിഐ നേതാക്കൾ ഫോട്ടോ എടുത്തിട്ടുണ്ടാവാം. അല്ലാതെ എസ്ഡിപിഐയുമായി പാർട്ടി ഒരു തരത്തിലുമുള്ള കൂടിക്കാഴ്ചകളും നടത്തിയിട്ടില്ല. മറ്റൊരു തരത്തിൽ വാർത്ത പരത്തുന്നത് തത്പരകക്ഷികളാണെന്നും പിണറായി ആരോപിച്ചിരുന്നു.
Comments