കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് കാണിച്ചാണ് നടപടി. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എച്ച്ആർഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശം പരാതിയായി പരിഗണിച്ചാണ് നടപടിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം സ്ഥാപനത്തിന്റെ ഉപദേശക സമിതിയിൽ സ്വപ്ന തുടരും
‘സ്വപ്‌ന സുരേഷിനൊപ്പം തന്നെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ സ്വർണ്ണക്കടത്ത് കേസിലെ തന്നെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കർ ഐഎഎസിനെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു. അതുകൊണ്ട് സ്വപ്‌നയ്‌ക്ക് ജോലി നൽകുന്നതിൽ തെറ്റില്ല എന്ന് കരുതി.
കേസിൽ കുറ്റവിമുക്തനാകാത്ത ശിവശങ്കർ സർക്കാർ സർവീസിൽ വിവിധ വകുപ്പുകളുടെ ഭരണം നടത്തി പൊതുഖജനാവിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. എച്ച്ആർഡിഎസ് സ്വന്തം ഫണ്ടിൽ നിന്നാണ് സ്വപ്നയ്‌ക്ക് ശമ്പളം നൽകുന്നത്. സർക്കാർ ഭരണസംവിധാനങ്ങളായ പോലീസിനേയും വകുപ്പുകളേയും ഉപയോഗിച്ച് വൈരാഗ്യബുദ്ധിയോടെയുള്ള പ്രതികാര നടപടികളിൽ എച്ച്ആർഡിഎസ് അടിയറവ് പറയുകയാണ്. സർക്കാരിന്റെ അന്യായമായ ദ്രോഹനടപടികൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും’ വാർത്താക്കുറിപ്പിൽ പറയുന്നു.
Comments