ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ശക്തമായ വാദപ്രതിവാദങ്ങൾക്ക് ശേഷമായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്. ആവശ്യമുള്ളപ്പോൾ നടനെ ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
നടന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാരും പീഡിപ്പിക്കപ്പെട്ട നടിയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വാദത്തിനിടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതായും, ദുബായിലേക്ക് കടന്നതായും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിജയ് ബാബുവിന് ജാമ്യം നൽകിയാൽ സുപ്രധാന തെളിവുകൾ നശിപ്പിക്കപ്പെടാമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യം ബോധിപ്പിക്കാനായി കേസിൽ നിർണായകമായേക്കാവുന്ന വാട്‌സ് ആപ്പ് ചാറ്റുകൾ വിജയ് ബാബു നശിപ്പിച്ച കാര്യവും കോടതിയോട് പറഞ്ഞു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇതിനോട് സുപ്രീംകോടതി പ്രതികരിച്ചത്.
വിദേശത്തേക്ക് കടന്നയാൾക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുക എന്നതിൽ സംശയമില്ലെന്ന് കോടതി വ്യക്തമാക്കി. എങ്കിലും മുൻകൂർ ജാമ്യം നൽകിയ ഉത്തരവ് റദ്ദാക്കാൻ കഴിയില്ല. വിധി പ്രഖ്യാപനത്തിനിടെ നടിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരിക്കരുതെന്ന് കോടതി വിജയ് ബാബുവിന് താക്കീത് നൽകി.
Comments