ന്യൂഡൽഹി: കാളിദേവിയ്ക്കെതിരെ നടത്തിയ വിവാദപരാമര്‍ശത്തില്‍ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ പിന്തുണച്ച് എംപി ശശി തരൂർ. വിദ്വേഷകരമായ വിവാദങ്ങളിൽ താൻ അപരിചിതനല്ലെന്നും എന്നാൽ മഹുവ മൊയ്ത്രയ്ക്കെതിരായ ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്നുമാണ് ശശി തരൂർ പറഞ്ഞത്. ഹിന്ദുക്കളുടെ ആരാധനാരീതികൾ രാജ്യത്തുടനീളം വളരെ വ്യത്യസ്തമാണ്. ഓരോ ഹിന്ദുവിനും അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് മഹുവ പറഞ്ഞെതെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
ആരാധനാരീതികൾ രാജ്യത്തുടനീളം വളരെ വ്യത്യസ്തമാണ്. ഭോംഗ് നിലയിൽ ഭക്തർ നൽകുന്ന പ്രസാധം അതിന് ഉദാഹരണമാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു. ആർക്കും മതത്തിന്റെ വശങ്ങളെപ്പറ്റി പരസ്യമായി ഒന്നും പറയാൻ കഴിയാത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നുവെന്നും മഹുവ മൊയ്ത്ര ആരെയും വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നുമാണ് തരൂരിന്റെ വാദം.
തന്നെ സംബന്ധിച്ച് കാളി ഇറച്ചി കഴിക്കുന്ന മദ്യം കഴിക്കുന്ന ദേവതയാണെന്നായിരുന്നു മഹുവയുടെ പരാമര്‍ശം. ഇത് വലിയ തോതില്‍ വിവാദമായതോടെ പാര്‍ട്ടിയും ഇതിനെ തള്ളി രംഗത്ത് വന്നിരുന്നു. മഹുവ മൊയ്ത്ര പറഞ്ഞത് തീര്‍ത്തും അവരുടെ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്നുമായിരുന്നു തൃണമൂലിന്റെ വിശദീകരണം. കാളിദേവിയുടെ വേഷം ധരിച്ച സ്ത്രീ പുകവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സിനിമ പോസ്റ്റര്‍ വിവാദമായതിനോടായിരുന്നു മഹുവ മൊയ്ത്രയുടെ വിവാദ പരാമർശം.
Comments